എങ്കിഡിയുടെ ഓവറിലെ മൂന്നാം പന്തില്‍ രവീന്ദ്ര ജഡേജയെ ഗള്ളിയില്‍ മാര്‍ക്കോ യാന്‍സന്‍ പറന്നു പിടിച്ചു. ഓവറിലെ അവസാന പന്തില്‍ ജസ്പ്രീത് ബുമ്രെയയും ഗള്ളിയില്‍ യാന്‍സന്‍ കൈയിലൊതുക്കിയതോടെ ഇന്ത്യ 153-7ലേക്ക് വീണു.
കേപ്ടൗണ്‍: കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 55 റണ്‍സിന് ഓള്‍ ഔട്ടായെങ്കിലും ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ആദ്യ ദിനം തന്നെ 153 റണ്‍സില്‍ അവസാനിപ്പിച്ചാണ് ദക്ഷിണാഫ്രിക്ക തിരിച്ചുവന്നത്. 98 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയെങ്കിലും ആദ്യ ദിനം തന്നെ ഇന്ത്യയെ പുറത്താക്കാനായത് ദക്ഷിണാഫ്രിക്കക്ക് നേട്ടമായി.
ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ 111-4 എന്ന സ്കോറിലായിരുന്നു ഇന്ത്യ. കെ എല്‍ രാഹുലും വിരാട് കോലിയും ചേര്‍ന്ന് ഇന്ത്യയെ 150 കടത്തി. ഇരുവരും ഇന്ത്യക്ക് മികച്ച ലീഡ് സമ്മാനിക്കുമെന്ന് കരുതിയിരിക്കെ ലുങ്കി എങ്കിഡിയുടെ ഓഫ് സ്റ്റംപിന് പുറത്തുപോയ ആദ്യ പന്തില്‍ അപ്പര്‍ കട്ടിന് ശ്രമിച്ച കെ എല്‍ രാഹുല്‍ പുറത്തായി. അപ്പോള്‍ ഇന്ത്യൻ സ്കോര്‍ 153 റണ്‍സായിരുന്നു. പിന്നീട് നടന്നത് നാടകീയ തകര്‍ച്ചയായിരുന്നു.
നല്ല തുടക്കത്തിനുശേഷം ഇന്ത്യക്കും തകര്‍ച്ച, പ്രതീക്ഷ കോലിയില്‍; നിരാശപ്പെടുത്തി ശ്രേയസും യശസ്വിയും
എങ്കിഡിയുടെ ഓവറിലെ മൂന്നാം പന്തില്‍ രവീന്ദ്ര ജഡേജയെ ഗള്ളിയില്‍ മാര്‍ക്കോ യാന്‍സന്‍ പറന്നു പിടിച്ചു. ഓവറിലെ അവസാന പന്തില്‍ ജസ്പ്രീത് ബുമ്രെയയും ഗള്ളിയില്‍ യാന്‍സന്‍ കൈയിലൊതുക്കിയതോടെ ഇന്ത്യ 153-7ലേക്ക് വീണു.
റബാഡ എറിഞ്ഞ തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തില്‍ വിരാട് കോലിയെ സ്ലിപ്പില്‍ ഏയ്ഡന്‍ മാര്‍ക്രം കൈയിലൊതുക്കി. 59 പന്തില്‍ 46 റണ്‍സായിരുന്നു കോലിയുടെ നേട്ടം. നാലാം പന്തില്‍ മുഹമ്മദ് സിറാജ് റണ്ണൗട്ടായി. അഞ്ചാം പന്തില്‍ പ്രസിദ്ധ് കൃഷ്ണയെ(0) പുറത്താക്കി റബാഡ ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
കേപ്ടൗണ്‍ ടെസ്റ്റിന്‍റെ ആദ്യദിനം 60 ഓവറിനുള്ളില്‍ 20 വിക്കറ്റുകളാണ് നിലംപൊത്തിയത്. ദക്ഷിണാഫ്രിക്കക്കായി എങ്കിഡിയും റബാഡയും നാന്ദ്രെ ബര്‍ഗറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
