Asianet News MalayalamAsianet News Malayalam

ഗില്‍ വീണ്ടും നിരാശപ്പെടുത്തി! കിവീസിനെതിരെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിനെ തകര്‍ത്തത് ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പ്രകടനമായിരുന്നു. 20 റണ്‍സ് നേടിയ മിച്ചല്‍ സാന്റ്‌നറാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

India lost shubman gill while chasing against kiwis in second T20
Author
First Published Jan 29, 2023, 9:25 PM IST

ലഖ്‌നൗ: ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ 100 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. ശുഭ്മാന്‍ ഗില്ലിന്റെ (11) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. മിച്ചല്‍ സാന്റ്‌നറാണ് ഗില്ലിനെ പുറത്താക്കിയത്. ലഖ്‌നൗവില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ ഒന്നിന് 34 എന്ന നിലയിലാണ് ഇന്ത്യ. ഇഷാന്‍ കിഷന്‍ (15), രാഹുല്‍ ത്രിപാഠി (5) എന്നിവരാണ് ക്രീസില്‍. നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിനെ തകര്‍ത്തത് ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പ്രകടനമായിരുന്നു. 20 റണ്‍സ് നേടിയ മിച്ചല്‍ സാന്റ്‌നറാണ് ടീമിന്റെ ടോപ് സ്‌കോറര്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ഒപ്പമെത്താം. ആദ്യ മത്സരത്തില്‍ 21 റണ്‍സിനാണ് ന്യൂസിലന്‍ഡ് ജയിച്ചത്. 

കൃത്യമായ ഇടവേളകളില്‍ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തികൊണ്ടിരുന്നതാണ് ഇന്ത്യക്ക് തുണയായത്. മുന്‍നിര കളി മറന്നപ്പോള്‍ അഞ്ചിന് 60 എന്ന നിലയിലേക്ക് വീണിരുന്നു ന്യൂസിലന്‍ഡ്. ഫിന്‍ അലന്‍ (11), ഡെവോണ്‍ കോണ്‍വെ (11), മാര്‍ക് ചാപ്മാന്‍ (14), ഗ്ലെന്‍ ഫിലിപ്‌സ് (5), ഡാരില്‍ മിച്ചല്‍ (8), മൈക്കല്‍ ബ്രേസ്‌വെല്‍ (14) എന്നിവര്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചില്ല. സ്‌കോര്‍ 100 കടന്നത് സാന്റ്‌നറുടെ പ്രകടനം ഒന്നുകൊണ്ട് മാത്രമാണ്. സാന്റ്‌നര്‍ക്കൊപ്പം ജേക്കബ് ഡഫി (6) പുറത്താവാതെ നിന്നു. ഇതിനിടെ ഇഷ് സോധി (1), ലോക്കി ഫെര്‍ഗൂസണ്‍ (0) എന്നിവരുടെ വിക്കറ്റുകളും കിവീസിന് നഷ്ടമായി. 

സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചില്‍ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് വേണ്ടി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ പവര്‍പ്ലേയി നാല് ഓവറുകളും എറിഞ്ഞത് സ്പിന്നര്‍മാര്‍. പ്രധാന പേസറായ അര്‍ഷ്ദീപ് സിംഗ് ആദ്യം പന്തെറിയാനെത്തിയത് ഇന്നിംഗ്‌സിലെ 18-ാം ഓവറില്‍. ആ ഓവറില്‍ രണ്ട് വിക്കറ്റും താരം സ്വന്തമാക്കി. ശിവം മാവി ഒരു ഓവര്‍ മാത്രമാണ് എറിഞ്ഞത്. അതും 19-ാം ഓവര്‍. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഹാര്‍ദിക്കിനും ഒരു വിക്കറ്റുണ്ട്.

നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഉമ്രാന്‍ മാലിക്കിന് പകരം ചാഹലിനെ ടീമിലെടുക്കുകയായിരുന്നു. പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യക്ക് ഇന്ന് ജയിക്കണം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ കിവീസ് 1-0ത്തിന് മുന്നിലാണ്.

ഇന്ത്യന്‍ ടീം: ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം മാവി, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, യൂസ്‌വേന്ദ്ര ചാഹല്‍. 

ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, മാര്‍ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, മൈക്കല്‍ ബ്രേസ്‌വെല്‍, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസണ്‍, ബ്ലെയര്‍ ടിക്‌നര്‍.

റാഞ്ചിയിലെ തല്ലുകൊള്ളി ലഖ്‌നൗവില്‍ നല്ല കുട്ടിയായി; അര്‍ഷ്‌ദീപ് ഈസ് ബാക്ക്, കയ്യടിച്ച് ആരാധകര്‍
 

Follow Us:
Download App:
  • android
  • ios