ഇപ്പോഴും 134 റണ്‍സ് പിറകിലാണ് ടീം. യശസ്വി ജയ്‌സ്വാള്‍ (73) ഒഴികെയുള്ള താരരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ധ്രുവ് ജുറല്‍ (30), കുല്‍ദീപ് യാദവ് (17) എന്നിവരാണ് ക്രീസില്‍.

റാഞ്ചി: ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ ലീഡ് വഴങ്ങിയേക്കും. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 353നെതിരെ ഇന്ത്യ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴിന് 219 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഇപ്പോഴും 134 റണ്‍സ് പിറകിലാണ് ടീം. യശസ്വി ജയ്‌സ്വാള്‍ (73) ഒഴികെയുള്ള താരരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ധ്രുവ് ജുറല്‍ (30), കുല്‍ദീപ് യാദവ് (17) എന്നിവരാണ് ക്രീസില്‍. ഷൊയ്ബ് ബഷീര്‍ ഇംംഗ്ലണ്ടിന് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി. ടോം ഹാര്‍ട്‌ലിക്ക് രണ്ട് വിക്കറ്റുണ്ട്. നേരത്തെ ജോ റൂട്ടിന്റെ (പുറത്താവാതെ 122) സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 

ഇന്ന് രോഹിത് ശര്‍മയുടെ (2) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമാക്കുന്നത്. ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന് ക്യാച്ച്. പിന്നാലെയെത്തിയ ശുഭ്മാന്‍ ഗില്‍ (38) നന്നായി തുടങ്ങി. ജയ്‌സ്വാളിനൊപ്പം 84 റണ്‍സ് കൂട്ടിചേര്‍ക്കാനുമായി. എന്നാല്‍ ബഷീറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി താരം. രജത് പടിദാറിന്റേയും (17) അവസ്ഥ ഇതുതന്നെയായിരുന്നു. രവീന്ദ്ര ജഡേജയാവട്ടെ ബഷീറിന്റെ പന്തില്‍ ഷോര്‍ട്ട് ലെഗ്ഗില്‍ ഒല്ലി പോപ്പിന് ക്യാച്ച് നല്‍കി. സര്‍ഫറാസ് ഖാനെ (14), ടോം ഹാര്‍ട്‌ലി സ്ലിപ്പില്‍ ജോ റൂട്ടിന്റെ കൈകളിലെത്തിച്ചു. അശ്വിന്‍ (1) ഹാര്‍ട്‌ലിയുടെ നന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയും ചെയ്തു. 

കോലിക്കും അനുഷ്‌കയ്ക്കും കുഞ്ഞ് പിറന്ന് മണിക്കൂറുകള്‍ തികഞ്ഞില്ല! കുഞ്ഞിന്റെ പേരില്‍ ഫേക്ക് ഐഡികളുടെ ബഹളം

നേരത്തെ, ഏഴിന് 302 എന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ദിനം ആരംഭിച്ചത്. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടന്‍ ഒല്ലി റോബിന്‍സണിന്റെ (58) വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായി. 102 റണ്‍സ് ചേര്‍ക്കാന്‍ ഇരുവര്‍ക്കുമായിരുന്നു. തുടര്‍ന്നെത്തിയ ഷൊയ്ബ് ബഷീര്‍ (0), ജെയിംസ് ആന്‍ഡേഴ്‌സ് (0) എന്നിവര്‍ക്ക് അക്കൗണ്ട് തുറക്കാനായതുമില്ല. മോശം തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. അരങ്ങേറ്റക്കാരന്‍ ആകാശിന് മുന്നില്‍ തകരുകയായിരുന്നു സന്ദര്‍ശകര്‍. ബെന്‍ ഡക്കറ്റ് (11), ഒല്ലി പോപ് (0), സാക് ക്രൗളി (42) എന്നിവരെ ആകാശ് പുറത്താക്കുകയായിരുന്നു. ഇതോടെ മൂന്നിന് 57 എന്ന നിലയിലായി ഇംഗ്ലണ്ട്. തുടക്കം മുതല്‍ തകര്‍ത്തടിച്ച ജോണി ബെയര്‍സ്റ്റോയെ അശ്വിനും പിന്നാലെ ബെന്‍ സ്റ്റോക്സിനെ ജഡേജയും വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ 112-5 എന്ന സ്‌കോറിലാണ് ഇംഗ്ലണ്ട് ആദ്യ സെഷന്‍ അവസാനിപ്പിച്ചത്. 

ബാസ്ബോള്‍ വിട്ട് റൂട്ട്

ആദ്യ മൂന്ന് ടെസ്റ്റുകളില്‍ നിന്നും വ്യത്യസ്തമായി ക്രീസിലെത്തിയപാടെ അടിച്ചു തകര്‍ക്കാന്‍ നോക്കാതെ പ്രതിരോധത്തിലേക്ക് വലിഞ്ഞ് മോശം പന്തുകളില്‍ മാത്രം റണ്‍സ് കണ്ടെത്താനായിരുന്നു റൂട്ടിന്റെ ശ്രമം. ഇത് ഏറെക്കുറെ വിജയിക്കുകയും ചെയ്തു. ആദ്യ സെഷനില്‍ പിച്ചില്‍ നിന്ന് ലഭിച്ച ആനുകൂല്യം ബൗളര്‍മാര്‍ക്ക് ലഭിക്കാതിരുന്നതോടെ ഇന്ത്യ വിക്കറ്റ് വീഴ്ത്താനാവാതെ വിയര്‍ത്തു. അപ്രതീക്ഷിതമായി താഴ്ന്നു വരുന്ന പന്തുകളില്‍ മാത്രമായി പിന്നീട് ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ പതിവുതെറ്റിച്ച് ബെന്‍ ഫോക്സും പിടിച്ചു നിന്നതോടെ ഇന്ത്യക്ക് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാനായില്ല. എന്നാല്‍ ബ്രേക്ക് ത്രൂ ആയി മുഹമ്മദ് സിറാജെത്തി. ഫോക്സിനെ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിക്കുകയായിരുന്നു സിറാജ്. ടോം ഹാര്‍ട്ലിയെ കൂടി സിറാജ് ബൗള്‍ഡാക്കിയതോടെ അവസാന സെഷന്‍ ഇന്ത്യ നേരിയ തിരിച്ചുവരവ് നടത്തി. ഇതുവരെ റൂട്ട് സെഞ്ചുറിയും പൂര്‍ത്തിയാക്കി. 10 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് റൂട്ടിന്റെ ഇന്നിംഗ്‌സ്. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ നാലും ആകാശ് ദീപ് മൂന്നും വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജിന് രണ്ട് വിക്കറ്റുണ്ട്.

ഹിന്ദി എനിക്കും അറിയാം! ബാറ്റിംഗിനെത്തിയപ്പോള്‍ സ്ലെഡ്ജ് ചെയ്ത സര്‍ഫറാസ് ഖാന് ഇംഗ്ലീഷ് താരത്തിന്റെ മറുപടി

ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, രജത് പാടിദാര്‍, സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറല്‍, രവിചന്ദ്രന്‍ അശ്വിന്‍, ആകാശ് ദീപ്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, ബെന്‍ ഫോക്സ് , ടോം ഹാര്‍ട്‌ലി, ഒലി റോബിന്‍സണ്‍, ഷോയിബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്സണ്‍.