ഇന്ത്യക്ക് അടുത്ത തിരിച്ചടി; വിഹാരി അവസാന ടെസ്റ്റിനില്ല; ഇംഗ്ലണ്ട് പരമ്പരയും നഷ്ടമാകും
സിഡ്നിയിൽ ജയത്തോളം പോന്ന സമനില പൊരുതി നേടിയ ശേഷം ഹനുമ വിഹാരി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയത് മുടന്തിയായിരുന്നു.
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യക്ക് മറ്റൊരു തിരിച്ചടി. പരിക്കേറ്റ ഹനുമ വിഹാരി ബ്രിസ്‌ബേന്‍ ടെസ്റ്റിൽ കളിക്കില്ല.
സിഡ്നിയിൽ ജയത്തോളം പോന്ന സമനില പൊരുതി നേടിയ ശേഷം ഹനുമ വിഹാരി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയത് മുടന്തിയായിരുന്നു. ബാറ്റിംഗിനിടെ കാലിലെ പേശികൾക്ക് പരിക്കേറ്റിട്ടും ക്രീസിൽ തുടരുകയായിരുന്നു വിഹാരി. ആർ അശ്വിനൊപ്പം ഓസീസ് ബൗളിംഗിന്റെ മുനയൊടിച്ച വിഹാരി 161 പന്തുകൾ നേരിട്ട് പുറത്താവാതെ 23 റൺസുമായാണ് ഇന്ത്യയെ തോൽവിയിൽ നിന്ന് രക്ഷിച്ചത്.
ബ്രിസ്‌ബേൻ ടെസ്റ്റിൽ മാത്രമല്ല, ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയും വിഹാരിക്ക് നഷ്ടമാവും. വിഹാരിക്കൊപ്പം സിഡ്നിയിൽ പരിക്കേറ്റ രവീന്ദ്ര ജഡേജയുടെ സ്ഥിതിയും സമാനമാണ്. ആദ്യ ഇന്നിംഗ്സിൽ ബാറ്റുചെയ്യുന്നതിനിടെ കൈവിരലിന് പൊട്ടലേറ്റ ജഡേജ രണ്ടാം ഇന്നിംഗ്സിൽ പന്തെറിഞ്ഞിരുന്നില്ല. ഡ്രസ്സിംഗ് റൂമിൽ സഹതാരങ്ങളുടെ കരുതലിലാണ് ജഡേജ.
വിഹാരിയും ജഡേജയും മാത്രമല്ല, സിഡ്നിയിൽ ആർ അശ്വിനും റിഷഭ് പന്തും പരുക്കുമായാണ് ഓസീസിനെതിരെ പോരാടിയത്. കടുത്ത നടുവേദന കാരണം ഇരിക്കാനോ കുനിയാനോ കഴിയാത്ത അവസ്ഥയിലായിരുന്നു അശ്വിൻ. റിഷഭ് പന്ത് ബാറ്റിംഗിനിടെ പരുക്കേറ്റതോടെ രണ്ടാം ഇന്നിംഗ്സിൽ കീപ്പ് ചെയ്യാൻ എത്തിയില്ല. പരുക്കുമായി ബാറ്റിംഗിനെത്തിയപ്പോൾ ഇരുവരുടേയും പോരാട്ടം ഐതിഹാസികമാവുകയും ചെയ്തു.
നിർണായകമായ ബ്രിസ്‌ബേൻ ടെസ്റ്റിന് മുൻപ് അശ്വിനും പന്തും പരിക്കിൽ നിന്ന് മുക്തരാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാമ്പ്. വിഹാരിയുടെ പരിക്കോടെ ടീമിൽ മാറ്റം ഉറപ്പായി. ഇതോടെ മായങ്ക് അഗർവാളിന് വീണ്ടും അവസരം നൽകിയേക്കും. ഇല്ലെങ്കിൽ വൃദ്ധിമാൻ സാഹയെ കീപ്പറാക്കി പന്തിനെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി കളിപ്പിക്കേണ്ടിവരും.
സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത തിരിച്ചടിയാണ് പരിക്ക് ഓസീസ് പര്യടനത്തിൽ ഇന്ത്യക്ക് നൽകിയത്. പരമ്പര തുടങ്ങും മുൻപേ ഇശാന്ത് ശർമ്മ പുറത്തായി. ഓസ്‌ട്രേലിയയിൽ എത്തിയതിന് ശേഷം മുഹമ്മദ് ഷമിയും ഉമേഷ് യാദവും കെഎൽ രാഹുലും പരുക്കിന്റെ പിടിയിലായി.
അശ്വിന്‍-വിഹാരി കട്ട ഡിഫന്‍സ്; സിഡ്‌നിയില്‍ ഇന്ത്യക്ക് ജയതുല്യ സമനില