ആദ്യ ടെസ്റ്റില്‍ നേഥന്‍ ലിയോണിനൊപ്പം ടോഡ് മര്‍ഫിക്ക് ഓസീസ് അരങ്ങേറ്റത്തിന് അവസരം നല്‍കിയപ്പോള്‍ രണ്ടാം ടെസ്റ്റില്‍ മൂന്ന് സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ ഇറക്കിയിട്ടും ആഗറിന് അവസരം നല്‍കിയിരുന്നില്ല. ഇടം കൈയന്‍ സ്പിന്നറായി മാത്യു കുനെമാനെയാണ് ഓസീസ് രണ്ടാം ടെസ്റ്റില്‍ കളിപ്പിച്ചത്.

ദില്ലി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കുമൂലം മടങ്ങിയ ജോഷ് ഹേസല്‍വുഡിനും ഡേവിഡ് വാര്‍ണര്‍ക്കും പിന്നാലെ മറ്റൊരു ഓസ്ട്രേലിയന്‍ താരം കൂടി നാട്ടിലേക്ക് തിരിച്ചുപോയി. ആദ്യ രണ്ട് ടെസ്റ്റിലും പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിക്കാതിരുന്ന ഇടം കൈയന്‍ സ്പിന്നര്‍ ആഷ്ടണ്‍ അഗറാണ് ഷെഫീല്‍ഡ് ഷീല്‍ഡിലും മാര്‍ഷ് കപ്പിലും വെസ്റ്റേണ്‍ ഓസ്ട്രേലിയക്ക് വേണ്ടി കളിക്കാനായി നാട്ടിലേക്ക് മടങ്ങിയത്.

മാര്‍ച്ച് രണ്ടിനാണ് ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്‍റില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ അടുത്ത മത്സരം. മാര്‍ച്ച് എട്ടിനാണ് ഏകദിന ടൂര്‍ണമെന്‍റായ മാര്‍ഷ് കപ്പിന്‍റെ ഫൈനല്‍. ആദ്യ ടെസ്റ്റില്‍ നേഥന്‍ ലിയോണിനൊപ്പം ടോഡ് മര്‍ഫിക്ക് ഓസീസ് അരങ്ങേറ്റത്തിന് അവസരം നല്‍കിയപ്പോള്‍ രണ്ടാം ടെസ്റ്റില്‍ മൂന്ന് സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ ഇറക്കിയിട്ടും അഗറിന് അവസരം നല്‍കിയിരുന്നില്ല. ഇടം കൈയന്‍ സ്പിന്നറായി മാത്യു കുനെമാനെയാണ് ഓസീസ് രണ്ടാം ടെസ്റ്റില്‍ കളിപ്പിച്ചത്.

രാഹുല്‍ ടെസ്റ്റ് ടീമില്‍ തുടരുന്നതിനെ ന്യായീകരിച്ച ആകാശ് ചോപ്രയുടെ വായടപ്പിച്ച് വീണ്ടും വെങ്കിടേഷ് പ്രസാദ്

കുനെമാന്‍ ഇന്ത്യന്‍ പര്യടനത്തിനുള്ള ആദ്യ ഓസീസ് സ്ക്വാഡില്‍ ഇല്ലായിരുന്നെങ്കിലും മിച്ചല്‍ സ്വാപ്സണ്‍ വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയതോടെയാണ് ടീമിലുള്‍പ്പെടുത്തിയത്. ആദ്യ രണ്ട് ടെസ്റ്റിലും അഗറിന് അവസരം നല്‍കാതിരുന്നത് താരത്തെ അപമാനിച്ചതിന് തുല്യമാണ് മുന്‍ ഓസീസ് താരങ്ങള്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഗറിന്‍റെ ടെസ്റ്റിലെ പ്രകടനം അത്ര മികച്ചതല്ലെന്നായിരുന്നു ഓസ്ട്രേലിയന്‍ സെലക്ടറായ ടോണി ഡോഡെമെയ്ഡ് രണ്ടാം ടെസ്റ്റിന് മുമ്പ് ഓസീസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് അഗറിനെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനായി നാട്ടിലേക്ക് മടങ്ങാന്‍ ഓസീസ് ടീം മാനേജ്മെന്‍റ് അനുവദിച്ചിത്.

നേരത്തെ പരിക്ക് ഭേദമാകാതിരുന്ന ജോഷ് ഹേസല്‍വുഡും രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ഓസ്ട്രേലിയയിലേക്ക് മടങ്ങിയിരുന്നു. നായകന്‍ പാറ്റ് കമിന്‍സ് വ്യക്തിപരമായ കാരണങ്ങളാല്‍ ഓ്ട്രേലിയയിലേക്ക് തിരിച്ചുപോയെങ്കിലും മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് മുമ്പ് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കമിന്‍സ് തിരിച്ചെത്തിയില്ലെങ്കില്‍ വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് മൂന്നാം ടെസ്റ്റില്‍ ഓസീസിനെ നയിക്കും.