സ്വകാര്യ ആവശ്യങ്ങളാല്‍ വിട്ടുനില്‍ക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പകരം ഹര്‍ദിക് പാണ്ഡ്യയായിരിക്കും ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ നയിക്കുക. അമ്മയുടെ മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ പാറ്റ് കമ്മിന്‍സിന് പകരം സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയയേയും നയിക്കും.

മുംബൈ: ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ആദ്യ ഏകദിനം ആരംഭിക്കുക. ബോര്‍ഡര്‍- ഗവാസ്‌കര്‍ പരമ്പരയിലെ ടെസറ്റ് പരമ്പര വിജയത്തിന്റെ തിളക്കത്തിലാണ് ടീം ഇന്ത്യ. ആദ്യ രണ്ട് ടെസ്റ്റും തോറ്റ ശേഷമുള്ള തിരിച്ചുവരവിന്റെ ആത്മവിശ്വാസത്തില്‍ ഓസ്‌ട്രേലിയ. ഏകദിന റാങ്കിംഗിലെ ഒന്നും രണ്ടും സ്ഥാനക്കാരുടെ ലോകകപ്പ് മുന്നൊരക്ക പരമ്പരയില്‍ ആവേശത്തിന് ഒട്ടും കുറവുണ്ടാവില്ല.

സ്വകാര്യ ആവശ്യങ്ങളാല്‍ വിട്ടുനില്‍ക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പകരം ഹര്‍ദിക് പാണ്ഡ്യയായിരിക്കും ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ നയിക്കുക. അമ്മയുടെ മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ പാറ്റ് കമ്മിന്‍സിന് പകരം സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയയേയും നയിക്കും. രോഹിതിന്റെ അഭാവത്തില്‍ അപാരഫോമിലുള്ള ശുഭ്മാന്‍ ഗില്ലിന് കൂട്ടായി ഇഷാന്‍ കിഷന്‍ ഓപ്പണറായെത്തും. ഏഴ് മാസങ്ങള്‍ക്ക് ശേഷം നീലക്കുപ്പായത്തിലേക്ക് രവീന്ദ്ര ജഡേജയുടെ മടങ്ങി വരവും കാണാം.

വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരും ആദ്യ ഇലവനില്‍ ഇടം പിടിക്കും. ഓസ്‌ട്രേലിയയും ശക്തരാണ്. പരിക്ക് ഭേദമായെത്തുന്ന ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ കങ്കാരുക്കളുടെ കരുത്ത് കൂട്ടും. ബാറ്റിംഗിനെ തുണയ്ക്കുന്ന വാംഖഡെയില്‍ റണ്‍ മഴ തന്നെ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ സാധ്യതാ ഇലവന്‍: ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്. 

രണ്ടാം ഏകദിനം വിശാഖപട്ടണത്ത് നടക്കും. അവസാന ഏകദിനം 22ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും. എല്ലാ മത്സരങ്ങളും ഉച്ചയ്ക്ക് രണ്ടിനാണ് ആരംഭിക്കുക. വര്‍ഷാവസാനം ഏകദിന ലോകകപ്പ് ഇന്ത്യയിലാണ് നടക്കേണ്ടത് എന്നുള്ളതിനാല്‍ ഇരു ടീമുകളേയും സംബന്ധിച്ച് പരമ്പര ഏറെ പ്രധാനപ്പെട്ടതാണ്.

ആര്‍സിബി വനിതകളുടെ വിജയത്തിന് പിന്നില്‍ വിരാട് കോലി? വെളിപ്പെടുത്തി ഹീതര്‍ നൈറ്റ്