ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്ക് കാന്‍ബറയില്‍ തുടക്കമാവുന്നു. ബാറ്റര്‍മാരെ തുണയ്ക്കുന്ന, റണ്ണൊഴുകുന്ന പിച്ചാണ് കാന്‍ബറയിലേത് എന്നാണ് ചരിത്രം പറയുന്നത്. 

കാന്‍ബറ: അടുത്തവര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. അതിന് മുന്നോടിയായി ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്ക് നാളെ ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ തുടക്കമാവും. അഞ്ച് മത്സരങ്ങളാണ പരമ്പരയിലുള്ളത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ്. മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറാകും. ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാനുള്ള സുവര്‍ണാവസരമാണ് സഞ്ജുവിന്. റണ്ണൊഴുകുന്ന പിച്ചാണ് കാന്‍ബറയിലേത്. മത്സരത്തെ കുറിച്ച് കൂടുതല്‍ അറിയാം.

മനുക ഓവല്‍, കാന്‍ബറ പിച്ച് റിപ്പോര്‍ട്ട്

ചരിത്രത്തില്‍ ഇതുവരെ 22 ടി20 മത്സരങ്ങള്‍ക്ക് വേദിയായ ഈ വേദിയില്‍ ശരാശരി ആദ്യ ഇന്നിംഗ്‌സ് സ്‌കോര്‍ 150 റണ്‍സാണ്. ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ദക്ഷിണാഫ്രിക്കന്‍ വനിതാ ടീം നേടിയ 195. പരമ്പരാഗതമായി ബാറ്റര്‍മാരെ തുണയ്ക്കുന്ന പിച്ചാണ് കാന്‍ബറയിലേത്. മികച്ച ബാറ്റിംഗ് വിക്കറ്റായിട്ടാണ് മാനുക ഓവലിലെ പിച്ച് അറിയപ്പെടുന്നത്.

മനുക ഓവല്‍, കാന്‍ബറ

കളിച്ച മത്സരങ്ങള്‍ - 22

ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ച മത്സരങ്ങള്‍ - 10

ആദ്യം ബൗള്‍ ചെയ്ത മത്സരങ്ങള്‍ - 9

ആദ്യ ഇന്നിംഗ്സിലെ ശരാശരി സ്‌കോര്‍ - 150

ഉയര്‍ന്ന ആകെ സ്‌കോര്‍ - 195

ഏറ്റവും കുറഞ്ഞ ആകെ സ്‌കോര്‍ - 82

ഇന്ത്യയില്‍ കാണാനുള്ള വഴികള്‍

സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും ജിയോ ഹോട് സ്റ്റാറിലും ഇന്ത്യയില്‍ മത്സരം തത്സമയം കാണാനാകും.

മത്സരം ഇന്ത്യന്‍ സമയം എപ്പോള്‍

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45ന് മണിക്ക് കാന്‍ബറയിലെ മാനുക ഓവലിലാണ് മത്സരം.

സാധ്യതാ ഇലവന്‍

ഓപ്പണര്‍മാരായി ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും ഇറങ്ങുമ്പോള്‍ മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും നാലാം നമ്പറില്‍ തിലക് വര്‍മയുമാകും ക്രീസിലെത്തുക. അഞ്ചാം നമ്പറിലായിരിക്കും സഞ്ജു കളിക്കുക. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഫിനിഷറുടെ റോളില്‍ സഞ്ജുവിന് അധിക ഉത്തരവാദിത്തമുണ്ട്. ശിവം ദുബെ ആയിരിക്കും ആറാം നമ്പറില്‍ ഫിനിഷറായി ഇറങ്ങുക. ഹാര്‍ദ്ദിക്കിനെ പോലെ നിര്‍ണായക ഓവറുകള്‍ എറിയേണ്ട ഉത്തരവാദിത്തവും ശിവം ദുബെക്കുണ്ടാകും. ശിവം ദുബെക്കൊപ്പം നിതീഷ് കുമാര്‍ റെഡ്ഡിയെയും പേസ് ഔള്‍ റൗണ്ടറായി പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിച്ചേക്കും.

എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ നിതീഷിന്റെ പരിക്ക് പൂര്‍ണമായും ഭേദമായിട്ടില്ലെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ഏഴാമനായി അക്‌സര്‍ പട്ടേല്‍ ടീമിലെത്തും. അക്‌സര്‍ ടീമിലുള്ളതിനാല്‍ വരുണ്‍ ചക്രവര്‍ത്തി-കുല്‍ദീപ് യാദവ് എന്നിവരിലൊരാള്‍ മാത്രമെ പ്ലേയിംഗ് ഇലവനില്‍ കളിക്കൂ എന്നാണ് കരുതുന്നത്. കാന്‍ബറയില്‍ സ്പിന്നര്‍മാര്‍ക്ക് കാര്യമായ റോളുണ്ടാവില്ലെന്നാണ് പിച്ച് റിപ്പോര്‍ട്ട്. പേസ് നിരയില്‍ ജസ്പ്രീത് ബുമ്ര തിരിച്ചെത്തുമ്പോള്‍ ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിംഗുമാകും മറ്റ് രണ്ട് പേസര്‍മാര്‍.

ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്.

YouTube video player