ഷെഫീല്‍ഡ് ഷീല്‍ഡില്‍ കളിക്കുന്നതിനാല്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയും ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിക്കില്ലെന്ന് ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
സിഡ്നി: അടുത്ത ആഴ്ച തുടങ്ങുന്ന ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്ക് മുമ്പ് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. പരിക്ക് ഭേദമാകാത്ത വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വ്യക്തിപരമായ കാരണങ്ങളാല്‍ സ്പിന്നര്‍ ആദം സാംപ പരമ്പരയിലെ ആദ്യ മത്സരത്തിലും കളിക്കില്ല. പരിക്കുമൂലം ക്യാപ്റ്റൻ പാറ്റ് കമിന്‍സ്, ഗ്ലെന്‍ മാക്സ്‌വെല്‍, ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എന്നിവരെ നഷ്ടമായ ഓസീസിനെ വീണ്ടും ദുര്‍ബലപ്പെടുത്തുന്നതാണ് ഇംഗ്ലിസിന്‍റെയും സാംപയുടെയും അസാന്നിധ്യം.
ഷെഫീല്‍ഡ് ഷീല്‍ഡില്‍ കളിക്കുന്നതിനാല്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയും ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിക്കില്ലെന്ന് ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പര്‍മാര്‍ രണ്ടുപേരുമില്ലാതെയാകും 19ന് പെര്‍ത്തില്‍ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഓസ്ട്രേലിയ ഇറങ്ങുക എന്നുറപ്പായി. തുടയിലേറ്റ പരിക്ക് ഭേദമാകാത്തതാണ് ഇംഗ്ലിസിന് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെങ്കിലും കളിക്കാന്‍ കഴിയാത്തതിന് കാരണം. പരമ്പരയിലെ അവസാന മത്സരത്തിലെങ്കിലും ഇംഗ്ലിസിന് കളിക്കാന്‍ കഴിയുമോ എന്ന് പിന്നീട് മാത്രമെ വ്യക്തമാകു.
ജോഷ് ഫിലിപ്പ് ടീമില്‍
ക്യാരിയും ഇംഗ്ലിസും ഇല്ലാത്ത സാഹചര്യത്തില്‍ വെടിക്കെട്ട് ബാറ്ററായ ജോഷ് ഫിലിപ്പിനെ ഓസീസ് ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിലുള്‍പ്പെടുത്തി. അടുത്തിടെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ പകരക്കാരനായും ഫിലിപ്പിനെ സെലക്ടര്‍മാര്‍ ടീമിലുള്‍പ്പെടുത്തിയിരുന്നു.ഓസീസിനായി മൂന്ന് ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള ഫിലിപ്പ് 2021ലാണ് അവസാനം ഓസീസ് കുപ്പായത്തില്‍ കളിച്ചത്. ആദം സാംപക്ക് പകരം സ്പിന്നര്‍ മാത്യു കുനെമാനിനെയും ആദ്യ മത്സരത്തിനുള്ള ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
ആഷസ് പരമ്പരക്കുള്ള തയാറെടുപ്പുകളുടെ ഭാഗമായി ഷെഫീല്‍ഡ് ഷീല്‍ഡില്‍ കളിക്കുന്നതിനാലാണ് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിനാകട്ടെ പരിക്കുമൂലമാണ് ഇന്ത്യക്കെതിരായ പരമ്പര നഷ്ടമായത്. പരിക്ക് ഭേദമായില്ലെങ്കില്‍ കമിന്‍സിന് അടുത്ത മാസം തുടങ്ങുന്ന ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റും നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്.


