2008 ആവര്‍ത്തിക്കുമോ? ആരാകും ഇക്കുറി സച്ചിനും വീരുവും യുവിയും; ഉറ്റുനോക്കി ആരാധകര്‍
സച്ചിന്‍റെയും സെവാഗിന്‍റെയും യുവ്‍രാജിന്‍റെയും കരുത്തില്‍ 386 റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യ ത്രസിപ്പിക്കുന്ന ജയം അന്ന് പിടിച്ചെടുക്കുകയായിരുന്നു.
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്‍റെ അവസാന ദിവസമായ ഇന്ന് ഇന്ത്യയിറങ്ങിയത് 2008 ചെന്നൈ ടെസ്റ്റിന്‍റെ ഓര്‍മ്മകളുമായാകും. അന്നും ഇംഗ്ലണ്ടായിരുന്നു എതിരാളികള്‍. സച്ചിന്‍റെയും സെവാഗിന്‍റെയും യുവ്‍രാജിന്‍റെയും കരുത്തില്‍ 386 റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യ ത്രസിപ്പിക്കുന്ന ജയം അന്ന് പിടിച്ചെടുക്കുകയായിരുന്നു.
ഒന്‍പത് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്ക് ഇന്ന് ജയിക്കാൻ ഇന്ന് വേണ്ടത് 381 റണ്‍സ്. അത്ര അനായാസമല്ല ഈ ലക്ഷ്യം. എപ്പോഴും താരങ്ങളെ പ്രചോദിപ്പിക്കുന്ന രവി ശാസ്‌ത്രി പോയരാത്രി കളിക്കാരെ ഓര്‍മ്മിപ്പിച്ചിട്ടുണ്ടാവുക 12 വര്‍ഷം മുമ്പുള്ള ആ ടെസ്റ്റ് മത്സരമായിരുന്നിരിക്കാം. എം. എസ്. ധോണി നയിച്ച ഇന്ത്യൻ ടീം ഇതേ ചെന്നൈ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെ നേരിടുന്നു.
ആ നേട്ടം ഒരിക്കലും തമാശയല്ല, അഭിമാനമാണ് ഇശാന്ത്; ഇന്ത്യന്‍ പേസറെ പ്രശംസിച്ച് അശ്വിന്‍
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ നേടിയത് 316 റണ്‍സ്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 241ല്‍ അവസാനിച്ചു. രണ്ടാം ഇന്നിംഗ്സ് 9ന് 311 എന്ന നിലയില്‍ ഇംഗ്ലണ്ട് അവസാനിപ്പിച്ചു. ഇന്ത്യയുടെ ലക്ഷ്യം 386 റണ്‍സ്. നാലാം ദിനത്തിന്‍റെ പകുതി, ഒപ്പം അഞ്ചാം ദിവസവും. 98.3 ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.
103 റണ്‍സെടുത്ത സച്ചിന്‍റെ ഇന്നിംഗ്സായിരുന്നു അന്ന് ടീം ഇന്ത്യക്ക് കരുത്തായത്. യുവി 131 പന്തില്‍ 85 റണ്‍സ് നേടി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സെവാഗ് 68 പന്തില്‍ സ്വന്തമാക്കിയത് 83 റണ്‍സ്.
അന്നത്തേതുപോലെ അത്ര എളുപ്പമല്ല ഇന്ന്. ഒരൊറ്റ ദിവസം കൊണ്ട് 381 റണ്‍സ് എന്നത് ആശങ്കക്ക് ഇട നല്‍കുന്നത് തന്നെ. എങ്കിലും റിഷഭ് പന്തിനെയും ശുഭ്മാൻ ഗില്ലിനെയും പോലുള്ള താരോദയങ്ങളില്‍ ഇന്ത്യൻ ആരാധകര്‍ അല്‍പ്പം കടന്ന് തന്നെ പ്രതീക്ഷിക്കുകയാണ്. ബ്രിസ്‌ബേനിലെപ്പോലെ അതിമനോഹരമായ ജയമാകും ഓരോ ആരാധകനും കഴിഞ്ഞ രാത്രി സ്വപ്നം കണ്ടിട്ടുണ്ടാവുക.