65 റണ്‍സുമായി നാലാം ദിനം ക്രീസിലെത്തിയ ഗില്‍ അനായാസം സെഞ്ചുറി നേടുമെന്ന് തോന്നിച്ചെങ്കിലും കുല്‍ദീപ് യാദവുമായുള്ള ധാരണപ്പിശകില്‍ റണ്ണൗട്ടാവുകയായിരുന്നു.
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം. 91 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്‍റെയും 27 റണ്‍സെടുത്ത കുല്‍ദീപ് യാദവിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് മൂന്നാം ദിനം നഷ്ടമായത്. ഗില്‍ റണ്ണൗട്ടായപ്പോള്‍ കുല്‍ദീപിനെ റെഹാന്‍ അഹമ്മദ് പുറത്താക്കി. മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെന്ന നിലയിലാണ്. 1221 റണ്‍സുമായി യശസ്വി ജയ്സ്വാളും റണ്‍സൊന്നുമെടുക്കാതെ സര്‍ഫറാസ് ഖാനും ക്രീസില്‍. ആറ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് 391 റണ്‍സിന്‍റെ ആകെ ലീഡുണ്ട്.
65 റണ്‍സുമായി നാലാം ദിനം ക്രീസിലെത്തിയ ഗില്‍ അനായാസം സെഞ്ചുറി നേടുമെന്ന് തോന്നിച്ചെങ്കിലും കുല്‍ദീപ് യാദവുമായുള്ള ധാരണപ്പിശകില്‍ റണ്ണൗട്ടാവുകയായിരുന്നു. പരമ്പരയിലെ രണ്ടാം സെഞ്ചുറിയാണ് ഗില്ലിന് ഒമ്പത് റണ്‍സകലെ നഷ്ടമായത്. നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ കുല്‍ദീപ് യാദവ് മികച്ച പിന്തുണയുമായി ക്രീസില്‍ നിന്നതോടെ ഇംഗ്ലണ്ട് വിയര്‍ത്തു. 91 പന്തില്‍ 27 റണ്‍സ് അടിച്ച കുല്‍ദീപിനെ റെഹാൻ അഹമ്മദാണ് പുറത്താക്കിയത്. മൂന്നാം ദിനം ക്യാപ്റ്റന്‍ രോഹിത് ശര്‍മ (19), രജത് പടിദാര്‍ (0) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായിരുന്നു.
കരിയറിലെ മൂന്നാമത്തേയും പരമ്പരയിലെ രണ്ടാമത്തെയും സെഞ്ചുറി നേടിയ ശേഷം ജയ്സ്വാള്‍ ഇന്നലെ പരിക്ക് മൂലം ക്രീസ് വിട്ടെങ്കിലും ഇന്ന് തിരിച്ചെത്തിയത് ഇന്ത്യക്ക് ആശ്വാസകരമാണ്.അതിനിടെ വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരത്തിനിടെ ടീം വിട്ട സ്പിന്നര്‍ ആര്‍ അശ്വിന്‍ ടീമില്‍ തിരിച്ചെത്തുമെന്ന ആശ്വാസവാര്‍ത്തയും എത്തിയിട്ടുണ്ട്. സ്പിന്നിനെ തുണച്ചു തുടങ്ങിയ രാജ്കോട്ടിലെ പിച്ചില്‍ രണ്ടാം ഇന്നിംഗ്സില്‍ അശ്വിന്‍റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാകുമെന്നായിരുന്നു കരുതിയിരുന്നത്.
നേരത്തെ, നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ബെന്‍ ഡക്കറ്റ് 153 റണ്‍സെടുത്ത് പുറത്തായി. മറ്റാര്‍ക്കും അര്‍ധസെഞ്ചുറി പോലും നേടാന്‍ സാധിച്ചില്ല. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ (112) എന്നിവരുടെ സെഞ്ചുറികളാണ് തുണയായത്.
