ചെന്നൈ ടെസ്റ്റിലെ തോല്‍വി: ബൗളർമാരെ പേരെടുത്ത് വിമർശിച്ച് വിരാട് കോലി
ആദ്യ രണ്ട് ദിവസം പിച്ച് ബാറ്റിംഗിന് അനുകൂലമായിരുന്നു. ഇത് ഇംഗ്ലണ്ട് പരമാവധി മുതലെടുത്തു. പേസ് ബൗളര്‍മായ ജസ്പ്രീത് ബുമ്രയും ഇഷാന്ത് ശര്‍മയും അശ്വിനും മികച്ച രീതിയില്‍ പന്തെറിഞ്ഞെുവെന്നും കോലി പറഞ്ഞു.
ചെന്നൈ: ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിലെ വമ്പന്‍ തോല്‍വിക്ക് ബൗളര്‍മാരെ വിമര്‍ശിച്ച് ഇന്ത്യന്‍ നായകന് വിരാട് കോലി. പേസ് ബൗളര്‍മാരും അശ്വിനും നന്നായി പന്തെറിഞ്ഞെങ്കിലും മറ്റ് ബൗളര്‍മാരില്‍ നിന്ന് കാര്യമാ പിന്തുണ കിട്ടിയില്ലെന്ന് സമ്മാനദാനച്ചടങ്ങില്‍ കോലി പറഞ്ഞു.
ആദ്യ രണ്ട് ദിവസം പിച്ച് ബാറ്റിംഗിന് അനുകൂലമായിരുന്നു. ഇത് ഇംഗ്ലണ്ട് പരമാവധി മുതലെടുത്തു. പേസ് ബൗളര്‍മായ ജസ്പ്രീത് ബുമ്രയും ഇഷാന്ത് ശര്‍മയും അശ്വിനും മികച്ച രീതിയില്‍ പന്തെറിഞ്ഞെുവെന്നും കോലി പറഞ്ഞു. എന്നാല്‍ നാലും അഞ്ചും ബൗളര്‍മാരായ ഷഹബാസ് നദീമില്‍ നിന്നും വാഷിംഗ്ടണ്‍ സുന്ദറില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ലേ എന്ന അവതാരകന് മുരളി കാര്‍ത്തിക്കിന്റെ ചോദ്യത്തിന് അതാണ് വസ്തുതയെന്ന് കോലി പറഞ്ഞു. ഇതാണ് ഇംഗ്ലണ്ടിനെ ആദ്യ ഇന്നിംഗ്സില്‍ സമ്മദ്ദര്‍ത്തിലാക്കാന്‍ കഴിയാതിരുന്നതെന്നും കോലി പറഞ്ഞു. സ്ലോ പിച്ചും ഇംഗ്ലണ്ടിനെ തുണച്ചു.
ബൗളിംഗ് യൂണിറ്റ് ഒന്നാകെ മികവ് കാട്ടിയാല്‍ മാത്രമെ എതിരാളികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താനാവു. എന്നാല്‍ ആദ്യ ഇന്നിംഗ്സില്‍ അതുണ്ടായില്ല. എന്നാല്‍ രണ്ടാ ഇന്നിംഗ്സില്‍ ബൗളര്‍മാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞുവെന്നും കോലി പറഞ്ഞു. ബൗളിംഗില്‍ മാത്രമല്ല ബാറ്റിംഗിലും കുറച്ചു കൂടി മെച്ചപ്പെടാനുണ്ടെന്നും കോലി പറഞ്ഞു.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സില്‍ 26 ഓവര്‍ എറിഞ്ഞെങ്കിലും വാഷിംഗ്ടണ്‍ സുന്ദറിന് വിക്കറ്റൊന്നും നേടാനായില്ല. രണ്ടാം ഇന്നിംഗ്സില്‍ ഒരോവര്‍ മാത്രമാണ് സുന്ദര്‍ എറിഞ്ഞത്. ആദ്യ ഇന്നിംഗ്സില്‍ 167 റണ്‍സ് വഴങ്ങിയാണ് ഷഹബാസ് നദീം രണ്ട് വിക്കറ്റെടുത്തത്. രണ്ടാം ഇന്നിംഗ്സില്‍ 15 ഓവറില്‍ 66 റണ്‍സ് വിട്ടുകൊടുത്ത് നദീം രണ്ട് വിക്കറ്റെടുത്തു.