ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് നാഗ്പൂരിൽ തുടക്കമാകും. സഞ്ജു സാംസൺ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യും. 

നാഗ്പൂര്‍: ഇന്ത്യ - ന്യൂസിലന്‍ഡ് ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. നാഗ്പൂരില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ട്വന്റി 20 ലോകകപ്പിന് തൊട്ടുളള മുന്‍പുള്ള പരമ്പരയില്‍ ഇന്ത്യയും ന്യൂസിലന്‍ഡും മുഖാമുഖം. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ലോകകപ്പ് നിലനിര്‍ത്താന്‍ ഒരുങ്ങുന്ന ഇന്ത്യക്കാണ് വെല്ലുവിളിയും സമ്മര്‍ദവും. ഇന്ത്യയില്‍ ടെസ്റ്റ്, ഏകദിന പരമ്പര നേടിയ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ന്യൂസിലന്‍ഡിന്റെ ലക്ഷ്യം ആദ്യ ട്വന്റി 20 പരമ്പര വിജയം. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറും രചിന്‍ രവീന്ദ്രയും മാറ്റ് ഹെന്റിയും ജേക്കബ് ഡഫിയും തിരിച്ചെത്തിയതോടെ കിവീസിനെ കൂടുതല്‍ പേടിക്കണം.

ജസ്പ്രിത് ബുമ്രയും ഹാര്‍ദിക് പണ്ഡ്യയും അക്‌സര്‍ പട്ടേലും വിശ്രമം കഴിഞ്ഞെത്തുന്നത് ഇന്ത്യക്കും കരുത്താവും. അഭിഷേക് ശര്‍മ്മയ്‌ക്കൊപ്പം സഞ്ജു സാംസണ്‍ ഇന്നിംഗ്‌സ് തുറക്കും. ലോകകപ്പില്‍ കളിക്കാന്‍ പരമ്പരയിലെ പ്രകടനം സഞ്ജുവിന് നിര്‍ണായകം. പരിക്കേറ്റ തിലക് വര്‍മ്മയ്ക്ക് പകരമെത്തുക ഇഷാന്‍ കിഷന്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ഫോമിലേക്ക് തിരിച്ചെത്താനുള്ള അവസരം കൂടിയാണ് ഈ പരമ്പര. ജസ്പ്രിത് ബുംറ,വരുണ്‍ ചക്രവര്‍ത്തി അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ക്കൊപ്പം നാലാം ബൗളറായി ടീമിലെത്താന്‍ ഹര്‍ഷിദ് റാണയും കുല്‍ദീപ് യാദവും മത്സരിക്കും.

പിച്ചിന്റെ സ്വഭാവമായിരിക്കും ഇവരുടെ സ്ഥാനം നിര്‍ണയിക്കുക. ഇന്ത്യക്കെതിരെ ബാറ്റെടുക്കുമ്പോഴെല്ലാം തകര്‍ത്തടിക്കുന്ന ഡാരില്‍ മിച്ചലിനെ പിടിച്ചുകെട്ടുകയാവും സൂര്യകുമാര്‍ യാദവിന്റെ പ്രധാന തലവേദന. ഡെവോണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക് ചാപ്മാന്‍ എന്നിവരും ഇന്ത്യന്‍ ബൗളര്‍മാരുടെ താളംതെറ്റിക്കാന്‍ ശേഷിയുള്ളവര്‍. ലോകകപ്പിന് മുമ്പ് ടീമിലെ കുറ്റവും കുറവുകളും പരിഹരിക്കുകയാണ് ഇരു ടീമിന്റെയും ലക്ഷ്യം. ഇതുകൊണ്ടുതന്നെ പരീക്ഷണങ്ങള്‍ക്ക് സാധ്യതവളരെ കുറവ്.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, ഹര്‍ഷിത് റാണ, ജസ്പ്രിത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി.

YouTube video player