ഇന്ത്യ - ന്യൂസിലന്‍ഡ് സെമി മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തിലാണ് നടക്കുക. ഈമാസം 15നാണ് മത്സരം. ഏകദിന ലോകകപ്പില്‍ ഇതുവരെ ഇരുവരും പത്ത് തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്.

ബംഗളൂരു: ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ - ന്യൂസിലന്‍ഡ് പോരാട്ടം. പ്രാഥമിക റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായി തന്നെ ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നു. ഇതുവരെ ഒറ്റ മത്സരത്തില്‍ പോലും ടീം പരാജയപ്പെട്ടിട്ടില്ല. അവസാന മത്സരത്തില്‍ ഞായറാഴ്ച്ച നെതര്‍ലന്‍ഡ്‌സിനെയാണ് ഇന്ത്യ നേരിടുക. ഇന്ന് നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചതോടെ ന്യൂസിലന്‍ഡും സെമി ഫൈനലിലേക്ക്. പാകിസ്ഥാന്‍ മഹാത്ഭുതം നടത്തിയാല്‍ മാത്രമെ ന്യൂസിലന്‍ഡിനെ മറികടന്ന് സെമിയിലെത്തൂ. 275 റണ്‍സിനെങ്കിലും പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കേണ്ടതുണ്ട്. ഇനി സ്‌കോര്‍ പിന്തുടരാനാണ് തീരുമാനമെങ്കില്‍ പാകിസ്ഥാന്‍ 2.3 ഓവറില്‍ ലക്ഷ്യം മറികടക്കണം.

ഇന്ത്യ - ന്യൂസിലന്‍ഡ് സെമി മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തിലാണ് നടക്കുക. ഈമാസം 15നാണ് മത്സരം. ഏകദിന ലോകകപ്പില്‍ ഇതുവരെ ഇരുവരും പത്ത് തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ ന്യൂസിലന്‍ഡ്് അഞ്ച് തവണ ജയിച്ചു. ഇന്ത്യ നാല് മത്സരങ്ങളിലും. ഒരെണ്ണം മഴ മുടക്കി. 2007, 2011, 2015 ലോകകപ്പുകളില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നിട്ടില്ല. 1996ലും ഇന്ത്യ പ്രഥമ കിരീടം നേടിയ 1983 ലോകകപ്പിനും ഇന്ത്യ - ന്യൂസിലന്‍ഡ് മത്സരം നടന്നിട്ടില്ലായിരുന്നു. ഈ ലോകകപ്പില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യക്കായിരുന്നു ജയം.

ഇന്ത്യയെ ഏറ്റവും കൂടുതല്‍ നീറ്റുന്നത് 2019 ലോകകപ്പിലെ തോല്‍വിയായിരിക്കും. അന്ന് സെമി ഫൈനലില്‍ 18 റണ്‍സിനാണ് ന്യൂസിലന്‍ഡ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 49.3 ഓവറില്‍ 221ന് എല്ലാവരും പുറത്താവുകയായിരുന്നു. ഈ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും നേര്‍ക്കുവന്നപ്പോള്‍ മഴ കളിക്കുകയായിരുന്നു. 

2003 ലോകകപ്പില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 45.1 ഓവറില്‍ 146ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 40.4 ഓവറില്‍ ലക്ഷ്യം മറികടന്നു. 1999 ലോകകപ്പില്‍ കിവീസ് അഞ്ച് വിക്കറ്റിന് ജയിച്ചു. ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കിവീസ് 48.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സൂപ്പര്‍ എട്ടില്‍ നിന്ന് ഇന്ത്യ പുറത്താവാന്‍ ഈ തോല്‍വി കാരണമായി.

1992 ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ ജയം നാല് വിക്കറ്റിനായിരുന്നു. ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കിവീസ് 47.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അതേസമയം, 1987 ലോകകപ്പില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് ജയിച്ചു. 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് ന്യൂസിലന്‍ഡ് നേടിയത്. ഇന്ത്യ 32.1 ഓവറില്‍ ഒര വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ഈ ലോകകപ്പില്‍ മറ്റൊരു മത്സരത്തില്‍ ഇന്ത്യ 16 റണ്‍സിനും ജയിച്ചു. ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ കിവീസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് നേടാനാണ് സ്ാധിച്ചത്. 1979 ലോകകപ്പില്‍ ന്യൂസിലന്‍ഡ് എട്ട് വിക്കറ്റിന് ജയിച്ചു. 1975 ലോകകപ്പില്‍ നാല് വിക്കറ്റിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയുടെ തോല്‍വി ന്യൂസിലന്‍ഡിനായിരന്നു.

മഹാത്ഭുതം സംഭവിച്ചാല്‍ സെമി ഫൈനലില്‍ കടക്കാം! പാകിസ്ഥാന്റെ സാധ്യത ഇങ്ങനെ; അഫ്ഗാന്‍ മടങ്ങുക തല ഉയര്‍ത്തി