ഗിൽ തിരിച്ചെത്തും, രണ്ട് താരങ്ങൾ പുറത്താവും, ബൗളിംഗിലും നിർണായക മാറ്റം; പാകിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം
ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തിയാല്‍ ഇഷാന്‍ കിഷനാവും പുറത്താവുക. ഏഷ്യാ കപ്പില്‍ മിന്നും ഫോമിലായിരുന്ന ഗില്ലും കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയുമായി റെക്കോര്‍ഡിട്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേരുന്ന ഇന്ത്യന്‍ ഓപ്പണിംഗ് സഖ്യം പാകിസ്ഥാന് തലവേദനയാകും.

അഹമ്മദാബാദ്: ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ കളിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഡെങ്കിപ്പനി ബാധിച്ച് ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തുന്നത് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഗില്‍ കായികക്ഷമത വീണ്ടെടുത്തുവെന്നാണ് കരുതുന്നത്. ഇന്നലെ ഗില്‍ ഒരു മണിക്കൂറോളം ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു.
ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തിയാല്‍ ഇഷാന്‍ കിഷനാവും പുറത്താവുക. ഏഷ്യാ കപ്പില്‍ മിന്നും ഫോമിലായിരുന്ന ഗില്ലും കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയുമായി റെക്കോര്‍ഡിട്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേരുന്ന ഇന്ത്യന്‍ ഓപ്പണിംഗ് സഖ്യം പാകിസ്ഥാന് തലവേദനയാകും. മൂന്നാം നമ്പറില്‍ പാകിസ്ഥാന്‍റെ ഏറ്റവും വലിയ തലവേദന വിരാട് കോലി തന്നെയാവും. അഫ്ഗാനെതിരെയും ഓസ്ട്രേലിയക്കെതിരെയും അര്‍ധസെഞ്ചുറികളുമായി കോലി തിളങ്ങിയിരുന്നു.
നാലാം നമ്പറില്‍ ശ്രേയസ് എത്തുമ്പോള്‍ കെ എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ തന്നെയാകും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ബൗളിംഗ് നിരയിലാണ് മറ്റൊരു മാറ്റത്തിന് സാധ്യതയുള്ളത്. അഫ്ഗാനെതിരായ മത്സരത്തില്‍ കളിച്ച ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം പേസര്‍ മുഹമ്മദ് ഷമി നാളെ പ്ലേയിംഗ് ഇലവനില്‍ എത്തിയേക്കും.
ആര്‍ അശ്വിന്‍ നാളെ പ്ലേയിംഗ് ഇലവനില്‍ കളിക്കാനുള്ള സാധ്യത കുറവാണ്. പാക് മധ്യനിരയില്‍ കൂടുതല്‍ വലംകൈയന്‍ ബാറ്റര്‍മാരാണെന്നതിനാല്‍ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും തന്നെയാകും ഇന്ത്യയുടെ സ്പിന്‍ നിരയില്‍ ഉണ്ടാകുക. അഫ്ഗാനെതിരെ റണ്‍സേറെ വഴങ്ങിയെങ്കിലും മുഹമ്മദ് സിറാജും ജസ്പ്രീത് ബുമ്രയും പേസ് നിരയില്‍ അണിനിരക്കും.
പാകിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.