ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ വരുമ്പോള്‍ സിംബാബ്വെക്കെതിരായ ആദ്യ കളി മഴമൂലം ഉപേക്ഷിച്ചത് പ്രോട്ടീസിന് തിരിച്ചടിയായിരുന്നു. എങ്കിലും രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ 104 റണ്‍സിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. 

പെര്‍ത്ത്: ടി20 ലോകകപ്പില്‍ സെമി സ്‌പോട്ട് ഉറപ്പിക്കാന്‍ നാളെയിറങ്ങുകയാണ് ഇന്ത്യ. പെര്‍ത്തില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ വരുമ്പോള്‍ സിംബാബ്വെക്കെതിരായ ആദ്യ കളി മഴമൂലം ഉപേക്ഷിച്ചത് പ്രോട്ടീസിന് തിരിച്ചടിയായിരുന്നു. എങ്കിലും രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ 104 റണ്‍സിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. 

കാണാനുള്ള വഴികള്‍

ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരവും സെമിയും ഫൈനലും ഡിഡി സ്‌പോര്‍ട്സിലും തല്‍സമയം കാണാം. സ്റ്റാര്‍ സ്‌പോര്‍ട്സാണ് ലോകകപ്പ് മത്സരങ്ങളുടെ ഇന്ത്യയിലെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍. ഡിസ്നി ഹോട്സ്റ്റാര്‍ വഴിയാണ് ടി20 ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ ലൈവ് സ്ട്രീമിങ്ങ് ചെയ്യുന്നത്. 

നേര്‍ക്കുനേര്‍

ലോകകപ്പില്‍ അഞ്ച് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ നാലിലും ജയം ഇന്ത്യക്ക്. ഒരു തവണ ദക്ഷിണാഫ്രിക്കയും ജയിച്ചു. എന്നാല്‍ ലോകകപ്പിന് മുന്നുള്ള ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. 

കാലാവസ്ഥ

മഴയുടെ വലിയ വെല്ലുവിളി നിലവില്‍ ഇല്ല എന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍. മത്സരസമയം ആകാശം പാതി മേഘാവൃതമാകുമെങ്കിലും നേരിയ മഴ സാധ്യതയാണ് നാളെ പെര്‍ത്തില്‍ ഓസ്‌ട്രേലിയന്‍ കാലാവസ്ഥാ നിരീക്ഷണ വിഭാഗം പ്രവചിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ സമയം രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് അക്വ വെതറിന്റെ മഴ പ്രവചനം. ടീം ഇന്ത്യയുടെ മത്സരം ആരംഭിക്കുക പ്രാദേശികസമയം വൈകിട്ട് ഏഴ് മണിക്കാണ് എന്നതിനാല്‍ മഴ മത്സരത്തെ നേരിട്ട് ബാധിക്കാനിടയില്ല. 

പിച്ച് റിപ്പോര്‍ട്ട്

പെര്‍ത്തില്‍ പകല്‍- രാത്രി മത്സരമായതിനാല്‍ ടോസ് നേടുന്ന ടീം ബൗളിംഗ് തിരിഞ്ഞെടുക്കു. അന്തരീക്ഷത്തിലെ ഈര്‍പ്പം പരിഗണിച്ചാണിത്. ബൗണ്‍സും പേസര്‍മാര്‍ക്ക് മൂവ്‌മെന്റും ലഭിക്കുന്ന പിച്ചാണ് പെര്‍ത്തിലേത്. 

സാധ്യതാ ഇലവന്‍

ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍/ ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.

ദക്ഷിണാഫ്രിക്ക: തെംബ ബവൂമ, ക്വിന്റണ്‍ ഡി കോക്ക്, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, റിലീ റൂസ്സോ, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, വെയ്ന്‍ പാര്‍നെല്‍, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ജെ, കഗിസോ റബാദ, തബ്രൈസ് ഷംസി.

മങ്കാദിംഗ് വിക്കറ്റ് ഒഴിവാക്കാന്‍ പുതിയ രീതി അവതരിപ്പിച്ച് ഗ്ലെന്‍ ഫില്പ്‌സ്- വൈറല്‍ വീഡിയോ കാണാം