71-ാം അന്താരാഷ്‌ട്ര സെഞ്ചുറിക്കായി നീണ്ട കാത്തിരിപ്പിലാണ് വിരാട് കോലി. 2019 നവംബറിലാണ് കോലി അവസാനമായി ശതകം തികച്ചത്.

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം (Team India) മുന്‍ നായകന്‍ വിരാട് കോലിയുടെ (Virat Kohli) സെഞ്ചുറി വരള്‍ച്ച തുടരുകയാണ്. രണ്ട് വര്‍ഷത്തിലേറെയായി കോലി ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ മൂന്നക്കം കണ്ടിട്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ (IND vs WI 2nd ODI) 30 പന്തില്‍ 18 റണ്‍സെടുത്ത് കിംഗ് കോലി മടങ്ങി. കോലിയുടെ ഈ സെഞ്ചുറി വരള്‍ച്ചയില്‍ അമ്പരപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്‍റേറ്ററുമായ ആകാശ് ചോപ്ര (Aakash Chopra). 

'വിരാട് കോലിക്ക് എന്താണ് സംഭവിച്ചത്. അദേഹം വീണ്ടും റണ്‍സ് കണ്ടെത്തിയില്ല. എനിക്ക് കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയുന്നില്ല. അദേഹം തന്‍റെ മുന്‍കാല മികവിനുതന്നെ വില നല്‍കുകയാണ്. കോലിയുണ്ടാക്കിയ അതേ ബാറ്റിംഗ് നിലവാരം വച്ചുതന്നെ നാം അദേഹത്തെ താരതമ്യം ചെയ്യുന്നു. കട്ടും കവര്‍ഡ്രൈവുമായി ഷോട്ടുകള്‍ കളിക്കാനുള്ള വ്യഗ്രത കോലി കഴിഞ്ഞ മത്സരത്തില്‍ കാണിച്ചിരുന്നു. എന്നാല്‍ ഒഡീന്‍ സ്‌മിത്തിന്‍റെ ഒരു പന്തില്‍ ഔട്ട്‌സൈഡ് എഡ്‌ജായി അദേഹം പുറത്തായി' എന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. 

71-ാം അന്താരാഷ്‌ട്ര സെഞ്ചുറിക്കായി നീണ്ട കാത്തിരിപ്പിലാണ് വിരാട് കോലി. 2019 നവംബറിലാണ് കോലി അവസാനമായി ശതകം തികച്ചത്. രണ്ടാം ഏകദിനത്തില്‍ 30 പന്തില്‍ 18 റണ്‍സുമായി ഒഡീന്‍ സ്‌മിത്തിന്‍റെ പന്തില്‍ ഷായ് ഹോപിന്‍റെ കൈകളിലെത്തുകയായിരുന്നു കോലി. മൂന്ന് ബൗണ്ടറിയാണ് കോലി നേടിയത്. ആദ്യ ഏകദിനത്തില്‍ നാല് പന്തില്‍ രണ്ട് ബൗണ്ടറികളോടെ എട്ട് റണ്‍സാണ് കോലി പേരിലാക്കിയത്. കോലിയെ അല്‍സാരി ജോസഫിന്‍റെ പന്തില്‍ കെമര്‍ റോച്ച് പിടിക്കുകയായിരുന്നു.

കോലി ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനം 44 റണ്‍സിന് വിജയിച്ച് ടീം ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 46 ഓവറില്‍ 193 റണ്‍സിന് ഓള്‍ഔട്ടായി. ഒമ്പതോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. സ്കോര്‍: ഇന്ത്യ- 50 ഓവറില്‍ 237-9, വെസ്റ്റ് ഇന്‍ഡീസ്- 46 ഓവറില്‍ 193ന് ഓള്‍ഔട്ട്. അവസാന ഏകദിനം വെള്ളിയാഴ്‌ച അഹമ്മദാബാദില്‍ നടക്കും. 

IND vs WI : 4/12! വരവറിയിച്ച ബൗളിംഗ് പ്രകടനം; പ്രസിദ്ധ് കൃഷ്‌ണ റെക്കോര്‍ഡ് ബുക്കില്‍