വെസ്റ്റ് ഇന്‍ഡീസിനെ 81 റണ്‍സിനാണ് ഇന്ത്യ  തോല്‍പ്പിച്ചത്. പരിക്കിന് ശേഷം തിരിച്ചെത്തിയ ഓപ്പണര്‍ സ്മൃതി മന്ഥാന (Smriti Mandhana) 66 റണ്‍സെടുത്തു. കഴിഞ്ഞ മത്സരത്തില്‍ ബൗണ്‍സര്‍ ഹെല്‍മെറ്റില്‍ കൊണ്ടതിനെ തുടര്‍ന്ന് സൃമിത് ലോകകപ്പ് നഷ്ടമാവുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ലോകകപ്പിന് (ICC Women's World Cup 2022) മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിലും ഇന്ത്യക്ക് ജയം. വെസ്റ്റ് ഇന്‍ഡീസിനെ 81 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. പരിക്കിന് ശേഷം തിരിച്ചെത്തിയ ഓപ്പണര്‍ സ്മൃതി മന്ഥാന (Smriti Mandhana) 66 റണ്‍സെടുത്തു. കഴിഞ്ഞ മത്സരത്തില്‍ ബൗണ്‍സര്‍ ഹെല്‍മെറ്റില്‍ കൊണ്ടതിനെ തുടര്‍ന്ന് സൃമിത് ലോകകപ്പ് നഷ്ടമാവുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പിന്നാലെയാണ് ഇന്ത്യന്‍ ഓപ്പണറുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മന്ഥാനയുടെ കരുത്തില്‍ 258 റണ്‍സെടുത്ത് പുറത്തായി. ദീപ്ത ശര്‍മ (51), യഷ്ടിക ഭാട്ടിയ (42) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ മിതാലി രാജ് (30) നിര്‍ണായക സംഭാവന നല്‍കി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനാണ് സാധിച്ചത്. 

പൂജ വസ്ത്രകര്‍ 21 റണ്‍സിന് മുന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ മത്സരത്തില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ രണ്ട് റണ്‍സിന് തോല്‍പ്പിച്ചിരുന്നു. മാര്‍ച്ച് നാലിനാണ് ലോകകപ്പ് ആരംഭിക്കുന്നത്. ആറിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

വനിതാ ഏകദിന റാങ്കിംഗ്; സ്മൃതി മന്ഥാനയ്ക്ക് നേട്ടം

ദുബായ്: ഐസിസി വനിതാ ഏകദിന റാങ്കിംഗില്‍ ബാറ്റര്‍മാരില്‍ ആദ്യ അഞ്ചില്‍ തിരിച്ചെത്തി ഇന്ത്യയുടെ സ്മൃതി മന്ഥാന (Smriti Mandhana). ഒരു സ്ഥാനം മുന്നോട്ടുകയറിയാണ് മന്ഥാന അഞ്ചാമതെത്തിയത്. ഓസ്ട്രേലിയയുടെ അലീസ ഹീലിയും (Alyssa Healy) ഇന്ത്യയുടെ മിതാലി രാജും (Mithali Raj) ആദ്യ രണ്ട് സ്ഥാനങ്ങളില്‍ തുടരുന്നു. അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി മൂന്നാമതെത്തിയ ഓസീസിന്റെ ബേത് മൂണിയും (Beth Mooney) ഒരു സ്ഥാനമുയര്‍ന്ന ന്യൂസിലന്‍ഡിന്റെ ഏമി സാറ്റെര്‍ത്വെയ്റ്റുമാണ് (Amy Satterthwaite) ആദ്യ അഞ്ചിലുള്ള മറ്റ് ബാറ്റര്‍മാര്‍. 

ബൗളര്‍മാരില്‍ ഓസ്ട്രേലിയയുടെ ജെസ് ജോനസനും ഇന്ത്യന്‍ ഇതിഹാസം ജൂലന്‍ ഗോസ്വാമിയും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ തുടരുമ്പോള്‍ ഇംഗ്ലണ്ടിന്റെ സോഫീ എക്കിള്‍സ്റ്റണ്‍ ഒരു സ്ഥാനമുയര്‍ന്ന് മൂന്നാമതെത്തി. എക്കിള്‍സ്റ്റണിന്റെ കരിയറിലെ ഉയര്‍ന്ന റേറ്റിംഗാണിത്. അതേസമയം ഓസീസിന്റെ മെഗന്‍ ഷൂട്ട് ഒരുസ്ഥാനം താഴേക്കിറങ്ങി. ദക്ഷിണാഫ്രിക്കയുടെ ഷബ്നിം ഇസ്മായിലാണ് അഞ്ചാമത്. ആദ്യ പത്തില്‍ ജൂലനെ കൂടാതെ മറ്റ് ഇന്ത്യന്‍ ബൗളര്‍മാരാരുമില്ല. 

ഓള്‍റൗണ്ടര്‍മാരില്‍ ഓസ്ട്രേലിയയുടെ എലീസ് പെറി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 2021 സെപ്റ്റംബറില്‍ ഇന്ത്യക്കെതിരായ പരമ്പരയോടെ എലിസി രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു. ബൗളര്‍മാരില്‍ ഏഴ് സ്ഥാനങ്ങളുയര്‍ന്ന് ഒന്‍പതാമെത്തിയതും പെറിയുടെ സവിശേഷതയാണ്. ഇംഗ്ലണ്ടിന്റെ നാടലീ സൈവര്‍, ദക്ഷിണാഫ്രിക്കയുടെ മാരിസാന്‍ കാപ്പ്, ഇന്ത്യയുടെ ദീപ്തി ശര്‍മ്മ, ഇംഗ്ലണ്ടിന്റെ കാതറിന്‍ ബ്രണ്ട് എന്നിവരാണ് ഓള്‍റൗണ്ടര്‍മാരില്‍ പെറിക്ക് പിന്നില്‍ യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍.