വനിത ഐപിഎല്ലിനെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ താരങ്ങള്‍; വിദേശ കളിക്കാര്‍ക്ക് എതിര്‍പ്പ്
ഐപിഎല്ലിന്‍റെ സമയക്രമത്തോട് വിദേശ താരങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചു
ദില്ലി: യുഎഇയില്‍ പുരുഷ ടൂര്‍ണമെന്‍റിനിടെ വനിത ഐപിഎല്ലും അരങ്ങേറുമെന്ന ബിസിസിഐ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ താരങ്ങള്‍. ഞങ്ങളുടെ ലോകകപ്പ് തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുന്നു. ബിസിസിഐക്കും പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്കും സെക്രട്ടറി ജെയ് ഷായ്‌ക്കും നന്ദി എന്നായിരുന്നു വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജിന്‍റെ ട്വീറ്റ്.
മനോഹരമായ വാര്‍ത്ത, ഗാംഗുലിക്കും ബിസിസിഐക്കും നന്ദി എന്ന് സീനിയര്‍ സ്‌പിന്നര്‍ പൂനം യാദവ് ട്വീറ്റ് ചെയ്‌തു.
അതേസമയം, ഐപിഎല്ലിന്‍റെ സമയക്രമത്തോട് വിദേശ താരങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. ഓസ്‌ട്രേലിയയില്‍ നടക്കുന്ന വനിത ബിഗ് ബാഷ് ടി20 ലീഗും ഐപിഎല്ലിന്‍റെ സമയത്താണ് നടക്കുന്നത് എന്ന കാര്യമാണ് ഓസീസിന്‍റെ എലിസ ഹീലി, ന്യൂസിലന്‍ഡ് താരം സൂസി ബെയ്‌റ്റ്സ് എന്നിവര്‍ ചൂണ്ടിക്കാട്ടിയത്. വനിത ബിഗ് ബാഷിന്‍റെ ആറാം സീസണ്‍ ഒക്‌ടോബര്‍ 17 മുതല്‍ നവംബര്‍ 29 വരെയാണ് നടക്കുക. ലീഗില്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്‌മൃതി മന്ദാന തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ക്കും കരാറുണ്ട്.
ഞായറാഴ്‌ച ചേര്‍ന്ന ഐപിഎല്‍ ഭരണസമിതി യോഗമാണ് വനിത ഐപിഎല്ലിന് അംഗീകാരം നല്‍കിയത്. ഐപിഎല്‍ വനിത ലീഗില്‍ നാല് ടീമുകളാണ് മത്സരിക്കുക എന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. നവംബര്‍ ഒന്ന് മുതല്‍ 10 വരെയാണ് മത്സരങ്ങള്‍ അരങ്ങേറുക. ഭാവിയില്‍ പുരുഷ ടൂര്‍ണമെന്‍റിന്‍റെ മാതൃകയില്‍ സമ്പൂര്‍ണ ഐപിഎല്‍ സംഘടിപ്പിക്കുമെന്ന സൂചനയും നല്‍കി ദാദ.
ഐപിഎല്‍ സെപ്തംബര്‍ 19 ന് തുടങ്ങും, യുഎഇയിൽ നടത്താൻ സർക്കാർ അനുമതി; ചൈനീസ് സ്‌പോൺസറെ മാറ്റില്ല
സ്‌പോണ്‍സര്‍മാര്‍ വിവോ തന്നെ; ഐപിഎല്‍ ബഹിഷ്‌കരിക്കുമെന്ന് ഒരു വിഭാഗം ആരാധകര്‍