2022 ഡിസംബറില്‍ കാറപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പന്ത് അടുത്തകാലത്താണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്.

മാഡ്രിഡ്: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ലോറസ് അവാര്‍ഡിന് നാമനിര്‍ദേശം ചെയ്തു. 'കംബാക്ക് ഓഫ് ദ ഇയര്‍' കാറ്റഗറിയിലാണ് പന്തിന്റെ പേര് സമര്‍പ്പിച്ചിരിക്കുന്നത്. സച്ചിന് ശേഷം ലോറസ് അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെടുന്ന രണ്ടാമത്തെ ക്രിക്കറ്ററാണ് പന്ത്. 2022 ഡിസംബറില്‍ കാറപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പന്ത് അടുത്തകാലത്താണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. ഏപ്രില്‍ 21ന് മാഡ്രിഡില്‍ വെച്ചാണ് അവാര്‍ഡ് ദാന ചടങ്ങ് നടക്കുക. ഡല്‍ഹിയില്‍ നിന്ന് ജന്മനാടായ റൂര്‍ക്കിലേക്ക് വാഹനമോടിക്കുന്നതിനിടെ പന്തിന് കാറപകടത്തില്‍ പരിക്കേല്‍ക്കുന്നത്.

പിന്നീട് താരത്തെ ഡെറാഡൂണിലെ ഒരു ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പന്തിനെ വിമാനമാര്‍ഗം മുംബൈയിലേക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം ബിസിസിഐയുടെ സ്‌പെഷ്യലിസ്റ്റ് കണ്‍സള്‍ട്ടന്റിന്റെ പരിചരണത്തിലായിരുന്നു. വലതു കാല്‍മുട്ടിലെ മൂന്ന് ലിഗമെന്റുകളിലും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തന്റെ പുനരധിവാസം നടത്തി. കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ നടന്ന മത്സരത്തില്‍ തന്റെ ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ചുകൊണ്ട് 27കാരന്‍ തിരിച്ചുവരവ് പ്രഖ്യാപിച്ചു.

പിന്നീട് ടെസ്റ്റ് ക്രിക്കറ്റിലേക്ക് വിജയകരമായ തിരിച്ചുവരവ് നടത്തി, വാഹനാപകടത്തിന് ശേഷമുള്ള തന്റെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടി. പന്തിന്റെ പ്രകടനം ഇന്ത്യയെ 280 റണ്‍സിന്റെ വിജയം നേടാന്‍ സഹായിച്ചു.