പാക് സ്‌പിന്നര്‍മാരുടെ മോശം ഫോമിനെ കുറിച്ചായിരുന്നു ഇന്‍സമാം ഉള്‍ ഹഖിനോട് ചോദ്യം

ലാഹോര്‍: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരു വിമര്‍ശനം നേരിടുകയാണ്. ഏഷ്യാ കപ്പില്‍ ദയനീയ പ്രകടനവുമായി വലിയ വിമര്‍ശനം കേട്ട സ്‌പിന്നര്‍മാരെ നിലനിര്‍ത്തിയപ്പോള്‍ മറ്റാരുമില്ലേ പന്തെറിയാന്‍ അറിയുന്നവര്‍ എന്നാണ് പാക് ആരാധകര്‍ ചോദിക്കുന്നത്. ഇതിനേക്കുറിച്ച് രസകരമായ മറുപടിയാണ് മുഖ്യ സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖ് വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയത്. 

പാക് സ്‌പിന്നര്‍മാരുടെ മോശം ഫോമിനെ കുറിച്ചായിരുന്നു ഇന്‍സമാം ഉള്‍ ഹഖിനോട് ചോദ്യം. അതിനോടുള്ള ഇന്‍സിയുടെ മറുപടി ഇങ്ങനെ. നിങ്ങളുടെ സ്റ്റാറ്റ്‌സ് കൃത്യമാണ്. കുല്‍ദീപ് യാദവിനെ എനിക്ക് ടീമിലേക്ക് എടുക്കാനാവില്ല എന്നതാണ് എന്‍റെ പ്രശ്‌നം. കുല്‍ദീപ് യാദവ് മറ്റൊരു ടീമിനായാണ് കളിക്കുന്നത്. ഷദാബ് ഖാനെയും മുഹമ്മദ് നവാസിനേയും തുടര്‍ന്നും കളിപ്പിക്കാനാണ് തീരുമാനം. നിങ്ങള്‍ പറയുന്നത് ശരിയാണ്, ഈയടുത്ത് അവരുടെ പ്രകടനങ്ങള്‍ മോശമായിരുന്നു. എന്നാല്‍ ലോകകപ്പില്‍ ഇരുവരും മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് പ്രതീക്ഷ. ഉസാമ മിറാണ് ടീമിലെ മറ്റൊരു സ്‌പിന്‍ ഓപ്ഷന്‍ എന്നും പാക് ചീഫ് സെലക്ടറായ ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞു. ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്കായി അഞ്ച് വിക്കറ്റ് നേടിയ സ്‌പിന്നര്‍ കുല്‍ദീപ് യാദവായിരുന്നു ടൂര്‍ണമെന്‍റിനെ മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. 

ന്യൂസിലന്‍ഡിനും ഓസ്ട്രേലിയക്കും എതിരെ സന്നാഹ മത്സരങ്ങള്‍ കളിച്ച ശേഷം ഒക്‌ടോബര്‍ ആറിനാണ് ലോകകപ്പില്‍ പാകിസ്ഥാന്‍റെ ആദ്യ മത്സരം. നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍. ലോകകപ്പിനുള്ള സ്‌ക്വാഡിനെ പാകിസ്ഥാന്‍ പ്രഖ്യാപിച്ചപ്പോള്‍ യുവ പേസര്‍ നസീം ഷായുടെ അഭാവമാണ് ശ്രദ്ധേയം. ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പരിക്കേറ്റതോടെയാണ നസീം പുറത്തായത്. സീനിയര്‍ പേസര്‍ ഹസന്‍ അലിയാണ് നസീമിന് പകരക്കാരന്‍.

Read more: വാര്‍ണര്‍ക്ക് ലൈഫ് ലഭിച്ചു! ഇന്ത്യക്ക് നല്‍കേണ്ടിവന്നത് കനത്ത വില; ശ്രേയസ് നിലത്തിട്ടത് അനായാസ ക്യാച്ച്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം