പവര്‍ പ്ലേയിൽ ഓപ്പണര്‍മാരായ കോലിയും ബെതേലും ചെന്നൈ ബൗളര്‍മാരെ പഞ്ഞിക്കിട്ടു. 

ബെംഗളൂരു: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് തകര്‍പ്പൻ തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ ബെംഗളൂരു വിക്കറ്റ് നഷ്ടമില്ലാതെ 71 റൺസ് എന്ന നിലയലാണ്. 42 റൺസുമായി ജേക്കബ് ബെതേലും 29 റൺസുമായി വിരാട് കോലിയുമാണ് ക്രീസിൽ. 

ഖലീൽ അഹമ്മദാണ് ചെന്നൈയ്ക്ക് വേണ്ടി ബൗളിംഗ് തുടങ്ങിയത്. ആദ്യ രണ്ട് പന്തുകളിൽ ബൗണ്ടറി വഴങ്ങിയില്ലെങ്കിലും അടുത്ത മൂന്ന് പന്തുകളും ബൗണ്ടറി നേടി ജേക്കബ് ബെതേൽ ബെംഗളൂരുവിന് മികച്ച തുടക്കം നൽകി. ആദ്യ ഓവറിൽ 13 റൺസാണ് ഖലീൽ വിട്ടുകൊടുത്തത്. രണ്ടാം ഓവറിൽ അൻഷുൽ കാംബോജ് മികച്ച രീതിയിൽ പന്തെറിഞ്ഞു. 3 റൺസ് മാത്രം നേടാനെ കോലിക്കും ബെതേലിനും കഴിഞ്ഞുള്ളൂ. എന്നാൽ, മൂന്നാം ഓവറിൽ ഖലീൽ അഹമ്മദിനെതിരെ കോലിയും ബെതേലും ആക്രമണം അഴിച്ചുവിട്ടു. മൂന്നാം ഓവറിന്‍റെ രണ്ടാം പന്തിൽ ബെതേൽ ബെംഗളൂരുവിന്‍റെ ആദ്യ സിക്സറടിച്ചു. അവസാന രണ്ട് പന്തുകളും സിക്സര്‍ പറത്തി കോലി ചിന്നസ്വാമി സ്റ്റേഡിയത്തെ ആവേശത്തിലാക്കി. 19 റൺസ് കൂടി പിറന്നതോടെ 3 ഓവറിൽ സ്കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ 35 റൺസ്. 

നാലാം ഓവറിന്‍റെ ആദ്യ പന്തിൽ ബെതേൽ ബൗണ്ടറി നേടി. അഞ്ചാം പന്തിൽ ബെതേലിനെ പുറത്താക്കാൻ ലഭിച്ച അവസരം ചെന്നൈ ഫീൽഡര്‍മാര്‍ പാഴാക്കി. മതീഷ പതിരണയും രവീന്ദ്ര ജഡേജയും തമ്മിലുണ്ടായ ആശയക്കുഴപ്പം ബെതേലിന്റെ ഇന്നിംഗ്സിന്റെ ആയുസ് നീട്ടി നൽകി. അവസാന പന്തിൽ ബൗണ്ടറി നേടി കോലി ബെംഗളൂരുവിന്റെ സ്കോര്‍ 46ലേയ്ക്ക് ഉയര്‍ത്തി. അഞ്ചാം ഓവര്‍ എറിയാനെത്തിയ നൂര്‍ അഹമ്മദിനും കണക്കിന് കിട്ടി. മൂന്നാം പന്തിൽ തന്നെ ബെതേലിന്റെ ബൗണ്ടറിയോടെ ടീം സ്കോര്‍ 50 കടന്നു. വീണ്ടുമൊരു ബൗണ്ടറിയും സിക്സറും കൂടി നേടിയാണ് ബെതേൽ 5-ാം ഓവര്‍ അവസാനിപ്പിച്ചത്. 6-ാം ഓവറിൽ കാംബോജിനെതിരെ ബൗണ്ടറിയും സിക്സറും സഹിതം 11 റൺസ് കൂടി കോലി അടിച്ചെടുത്തതോടെ ബെംഗളൂരുവിന്റെ സ്കോര്‍ 70 കടക്കുകയായിരുന്നു.