ധോണിയും പന്തും നേര്‍ക്കുനേര്‍; ഐപിഎല്ലില്‍ ഇന്ന് ചെന്നൈ-ഡല്‍ഹി പോരാട്ടം
ഐപിഎല്ലിൽ നായകനായി റിഷഭ് പന്തിന്റെ അരങ്ങേറ്റം റോൾ മോഡലായ ധോണിക്കെതിരെ എന്നതാണ് മത്സരത്തിന്‍റെ പ്രധാന സവിശേഷത.
മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. മുംബൈയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക..
തലയുയർത്താനാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഇറങ്ങുന്നത്. അതേസമയം കഴിഞ്ഞ സീസണിൽ കിരീടത്തിന് തൊട്ടരികെ വീണ ടീമാണ് ഡൽഹി ക്യാപിറ്റൽസ്. വിക്കറ്റ് കീപ്പർമാരുടെ നേതൃത്വത്തിൽ പതിനാലാം സീസണിൽ മുഖാമുഖം വരുമ്പോൾ ഇരുടീമിനും ഒറ്റലക്ഷ്യം. ഐപിഎല്ലിൽ നായകനായി റിഷഭ് പന്തിന്റെ അരങ്ങേറ്റം റോൾ മോഡലായ ധോണിക്കെതിരെ എന്നതാണ് മത്സരത്തിന്‍റെ പ്രധാന സവിശേഷത.
ക്യാപ്റ്റൻ ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തായതോടെയാണ് നായകന്റെ ദൗത്യം പന്തിനെ തേടിയെത്തിയത്. കൊവിഡ് ബാധിതനായ അക്സർ പട്ടേലും ക്വാറന്റീൻ പൂർത്തിയാവാത്ത കാഗിസോ റബാഡയും ആൻറിച് നോർജിയയും ഇല്ലാതെയാവും ഡൽഹിയിറങ്ങുക. പൃഥ്വി ഷാ വിജയ് ഹസാരെ ട്രോഫിയിലെ റൺവേട്ട തുടർന്നാൽ ഡൽഹിയുടെ തുടക്കം ഭദ്രമാവും. ശിഖർ ധവാൻ, സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയിനിസ്, അമിത് മിശ്ര, ആർ അശ്വിൻ എന്നിവരിലും പ്രതീക്ഷയേറെ.
സീനിയർ താരങ്ങളെ ആശ്രയിച്ചാണ് വീണ്ടും ചെന്നൈ സൂപ്പർ കിംഗ്സ് ഇറങ്ങുക. മിക്കവരും ഏറെനാളെത്തെ ഇടവേളയ്‌ക്ക് ശേഷം കളത്തിലിറങ്ങുന്നവർ. ഡുപ്ലെസിക്കൊപ്പം പുതിയ ഓപ്പണിംഗ് പങ്കാളിയെത്തും. മധ്യനിര ടീമിലേക്ക് തിരിച്ചെത്തിയ സുരേഷ് റെയ്ന, അമ്പാട്ടി റായ്ഡു, എം എസ് ധോണി എന്നിവരുടെ ചുമലിലാണ്. കളി മാറ്റിമറിക്കാൻ രവീന്ദ്ര ജഡേജ, സാം കറൺ, ഡ്വൊയിൻ ബ്രാവോ എന്നീ ഓൾറൗണ്ടർമാരുള്ളതും പ്രതീക്ഷ. ക്വാറന്റീൻ പൂർത്തിയാവാത്ത ലുംഗി എൻഗിഡിയുടെ അഭാവത്തിൽ ഷർദുൽ താക്കൂറും ദീപക് ചഹറും പേസർമാരായെത്തും.
ഐപിഎല്‍: അവസാന പന്തിലെ ആവേശത്തിനൊടുവില്‍ ആര്‍സിബി; മുംബൈയുടെ തുടക്കം തോല്‍വിയോടെ