ഒടുവില്‍ 20 പന്തില്‍ 24 റണ്‍സെടുത്ത് പതിനെട്ടാം ഓവറിലെ അവസാന പന്തില്‍ പുറത്താവുകയും ചെയ്തു. തുടക്കത്തില്‍ അടിച്ച ഒരു ഫോറും ഒരു സിക്സും മാത്രമാണ് ഹാര്‍ദ്ദിക്കിന്‍റെ ഇന്നിംഗ്സിലുള്ളത്.
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് മുംബൈ ഇന്ത്യന്‍സ് 31 റണ്‍സ് തോല്‍വി വഴങ്ങിയതിന് പിന്നാലെ മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ആദ്യ പത്തോവറില്‍ 140 റണ്‍സും 13 ഓവറില്‍ 170ഉം റണ്‍സിലുമെത്തിയ മുംബൈ ഇന്ത്യന്‍സ് വിജയപ്രതീക്ഷ ഉയര്‍ത്തിയിരുന്നു.
എന്നാല്‍ പതിനാലാം ഓവറിലെ ആദ്യ പന്തില്‍ ഹൈദരാബാദ് നായകന്‍ പാറ്റ് കമിന്‍സ് തകര്‍ത്തടിക്കുകയായിരുന്ന തിലക് വര്‍മയെ പുറത്താക്കിയതോടെ മുംബൈയുടെ താളം തെറ്റി. പതിനൊന്നാം ഓവറില്‍ അഞ്ചാമനായി ക്രീസിലെത്തിനേരിട്ട മൂന്നാം പന്തില്‍ സിസ്കും നാലാം പന്തില്‍ ഫോറും അടിച്ച് നാലു പന്തില്‍ 11 റണ്‍സെടുത്ത് പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും പിന്നീട് ഒറ്റ ബൗണ്ടറി പോലും നേടാന്‍ കഴിയാതിരുന്ന യ ഹാര്‍ദ്ദിക് പാണ്ഡ്യ കൂടുതലും സിംഗിളുകളാണെടുത്തത്.
ഒടുവില്‍ 20 പന്തില്‍ 24 റണ്‍സെടുത്ത് പതിനെട്ടാം ഓവറിലെ അവസാന പന്തില്‍ പുറത്താവുകയും ചെയ്തു. തുടക്കത്തില്‍ അടിച്ച ഒരു ഫോറും ഒരു സിക്സും മാത്രമാണ് ഹാര്‍ദ്ദിക്കിന്‍റെ ഇന്നിംഗ്സിലുള്ളത്. 22 പന്ത് നേരിട്ട ടിം ഡേവിഡ് 190 സ്ട്രൈക്ക് റേറ്റില്‍ 42 റണ്‍സും 13 പന്ത് നേരിട്ട ഇഷാന്‍ കിഷന്‍ 261 സ്ട്രൈക്ക് റേറ്റില്‍ 34 റണ്‍സും 12 പന്ത് നേരിട്ട രോഹിത് ശര്‍മ 216 സ്ട്രൈക്ക് റേറ്റില്‍ 26 റണ്‍സും 34 പന്ത് നേരിട്ട തിലക് വര്‍മ 188.24 സ്ട്രൈക്ക് റേറ്റില്‍ 64 റണ്‍സും 14 പന്ത് നേരിട്ട നമന്‍ ധിര്‍ 214 സ്ട്രൈക്ക് റേറ്റില്‍ 30 റണ്‍സും ആറ് പന്ത് നേരിട്ട റൊമാരിയോ ഷെപ്പേര്‍ഡ് 250 സ്ട്രൈക്ക് റേറ്റില്‍ 15 റണ്‍സും അടിച്ചപ്പോഴാണ് 20 പന്ത് നേരിട്ട ഹാര്‍ദ്ദിക് പാണ്ഡ്യ 120 സ്ട്രൈക്ക് റേറ്റില്‍ 24 റണ്‍സടിച്ച് നിരാശപ്പെടുത്തിയത്.
278 റണ്‍സ് ചേസ് ചെയ്യുമ്പോൾ ടീമിലെ മറ്റ് താരങ്ങളെല്ലാം 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ റണ്‍സടിക്കുമ്പോള്‍ ക്യാപ്റ്റന്‍ മാത്രം 120 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഇര്‍ഫാന്‍ പത്താന്‍ എക്സില്‍ കുറിച്ചത്. നേരത്തെ ഹാര്‍ദ്ദിക്കിന്‍റെ ക്യാപ്റ്റന്‍സിയെയും പത്താന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഹാര്‍ദ്ദിക് ശരാശരി ക്യാപ്റ്റന്‍ മാത്രമാണെന്നും ജസ്പ്രീത് ബുമ്രയെ പന്തെറിയിക്കാതെ കാത്തു നിര്‍ത്തിയത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ലെന്നും പത്താന്‍ പറഞ്ഞിരുന്നു.
