നാലില്‍ നാലും ജയിച്ച് ഐപിഎല്ലില്‍ വൻകുതിപ്പിലാണ് രാജസ്ഥാൻ റോയല്‍സ്, അതും വീഴ്ത്തിയതെല്ലാം വമ്പന്മാരെ

നാലില്‍ നാലും ജയിച്ച് ഐപിഎല്ലില്‍ വൻകുതിപ്പിലാണ് രാജസ്ഥാൻ റോയല്‍സ്, അതും വീഴ്ത്തിയതെല്ലാം വമ്പന്മാരെ. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കീഴടക്കിയാല്‍ റിയാൻ പരാഗിനെ കാത്തിരിക്കുന്നത് അപൂർവമായ നേട്ടം.

19 എഡിഷനുകളുടെ ചരിത്രമെടുത്താല്‍ ഇതുവരെ ഒരു തവണ മാത്രമാണ് രാജസ്ഥാന് ആദ്യ അഞ്ച് മത്സരങ്ങളും ജയിച്ച് തുടങ്ങാനായിട്ടുള്ളത്. പതിറ്റാണ്ടിന് മുൻപാണ് ഇത് സംഭവിച്ചതും, 2015ല്‍. അന്ന് ഓസീസ് ഓള്‍ റൗണ്ടര്‍ ഷെയിൻ വാട്ട്‌സണ് കീഴിലായിരുന്നു രാജസ്ഥാൻ കളത്തിലെത്തിയിരുന്നത്.

ഇക്കുറി വാട്ട്‌സണ് ഒപ്പമെത്താനുള്ള സുവർണാവസരമാണ് പരാഗിന് മുന്നിലുള്ളത്. ഹൈദരാബാദിനേയും പരാജയപ്പെടുത്തിയാല്‍ അഞ്ച് മത്സരങ്ങള്‍ തോല്‍വിയറിയാതെ സ്വന്തമാക്കാൻ കഴിയും.

കഴിഞ്ഞ നാല് മത്സരങ്ങളിലും രാജസ്ഥാന്റെ എതിരാളികളെല്ലാം ചാമ്പ്യന്മാരായിരുന്നു. ചെന്നൈ സൂപ്പർ കിങ്സ്, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ്, ‍റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. നാല് സംഘങ്ങളേയും ആധികാരികമായി തന്നെയായിരുന്നു കീഴടക്കിയതും.

2024ലാണ് ഒടുവില്‍ സ്വപ്നതുടക്കം ലഭിച്ചത്. സഞ്ജു സാംസണ്‍ നായകനായിരിക്കെ നാല് ജയങ്ങളോടെ രാജസ്ഥാൻ സീസണ്‍ തുടങ്ങിയിരുന്നു. അന്ന് ഗുജറാത്താണ് രാജസ്ഥാന്റെ സ്ട്രീക്ക് അവസാനിപ്പിച്ചത്.

Powered By: