വിദ്യാർത്ഥിനി കോളേജിലെ ഒരു ലക്ചറുമായി നല്ല ബന്ധം പുലർത്തിയിരുന്നു. എന്നാൽ ഇരുവരും തമ്മിൽ പ്രണയബന്ധമുണ്ടെന്ന തരത്തിൽ സഹപാഠികളിൽ ചിലർ കോളേജിൽ പ്രചരിപ്പിച്ചതായി പിതാവ് ആരോപിച്ചു.
ബെംഗളൂരു: കർണാടകയിലെ മല്ലടിഹള്ളിയിൽ പ്രൊഫസറുമായി ബന്ധമുണ്ടെന്ന അപവാദ പ്രചരണത്തിൽ മനംനൊന്ത് മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കി. മല്ലടിഹള്ളിയിലെ രാഘവേന്ദ്ര ആയുർവേദ കോളേജിൽ ബാച്ചിലർ ഓഫ് ആയുർവേദ മെഡിസിൻ ആൻഡ് സർജറി (ബിഎഎംഎസ്) അവസാന വർഷ വിദ്യാർത്ഥിനിയായ 22 കാരിയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. സഹപാഠികളുടെ മാനസിക പീഡനത്തെ തുടർന്നാണ് മകൾ ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.
മകളുടെ മരണത്തിൽ സഹപാഠികളുടെ മാനസിക പീഡനമുണ്ടായിരുന്നു ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനിയുടെ പിതാവ് ഉമാശങ്കർ പരാതി നൽകിയിട്ടുണ്ട്. മകളുടെ മരണത്തിന് സഹപാഠികൾ ഉത്തരവാദികളാണെന്ന് ഉമാശങ്കർ ആരോപിച്ചു. അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വിദ്യാർത്ഥിനി കോളേജിലെ ഒരു ലക്ചറുമായി നല്ല ബന്ധം പുലർത്തിയിരുന്നു. എന്നാൽ ഇരുവരും തമ്മിൽ പ്രണയബന്ധമുണ്ടെന്ന തരത്തിൽ സഹപാഠികളിൽ ചിലർ കോളേജിൽ പ്രചരിപ്പിച്ചതായി പിതാവ് ആരോപിച്ചു.
സഹപാഠികൾക്കിടയിൽ ആവർത്തിച്ചുള്ള പരിഹാസങ്ങളും അപവാദ പ്രചാരണവും തന്റെ മകൾക്ക് അപമാനവും മാനസിക വേദനയും ഉണ്ടാക്കിയെന്നും പിതാവ് പറഞ്ഞു. അപവാദ പ്രചരണത്തിൽ മനം നൊന്ത് ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് 22 കാരി ജീവനൊടുക്കിയത്. മുറിയിൽ നിന്നും താൻ നേരിട്ട മാനസിക പീഡനം വിവരിച്ച് പെൺകുട്ടി എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുക്ക് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


