ആശങ്കകളൊഴിയാതെ ഐപിഎല്‍; നിര്‍ണായക ഭരണസമിതി യോഗം മുംബൈയില്‍
ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, ഐപിഎൽ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേൽ എന്നിവര്‍ക്ക് പുറമേ ഫ്രാഞ്ചൈസി ഉടമകളും യോഗത്തിൽ പങ്കെടുക്കും
മുംബൈ: ഐപിഎല്‍ ഭരണസമിതി യോഗം ഇന്ന് മുംബൈയിൽ ചേരും. കൊവിഡ് 19 പശ്ചാത്തലത്തില്‍ ഐപിഎൽ മാറ്റിവച്ചതിന് പിന്നാലെയാണ് യോഗം ചേരുന്നത്. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, ഐപിഎൽ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേൽ എന്നിവര്‍ക്ക് പുറമേ ഫ്രാഞ്ചൈസി ഉടമകളും യോഗത്തിൽ പങ്കെടുക്കും. ഏപ്രിൽ 15ന് ശേഷം ലീഗ് തുടങ്ങാനാണ് നിലവിലെ ധാരണ.
Read more: ഐപിഎല്‍ ഉപേക്ഷിക്കുമോ? കാത്തിരിക്കുന്നത് 10000 കോടിയുടെ നഷ്‌ടം എന്ന് റിപ്പോര്‍ട്ട്
അതേസമയം ഏപ്രില്‍ 20ന് ശേഷവും ലീഗ് തുടങ്ങാനാകാത്ത സാഹചര്യം എങ്കില്‍ സീസണിലെ മത്സരങ്ങള്‍ റദ്ദാക്കേണ്ടിവരുമെന്ന ആശങ്ക ബിസിസിഐക്കുണ്ട്. അതിനാല്‍ വിശദമായ ചര്‍ച്ച യോഗത്തിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിദേശതാരങ്ങളുടെ പങ്കാളിത്തവും യോഗത്തില്‍ ചര്‍ച്ചയാകും. ഏപ്രില്‍ 15 വരെ വിദേശികള്‍ക്കുള്ള വിസ തടഞ്ഞുവച്ചിരിക്കുകയാണ് ഇന്ത്യ.
മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ മാറ്റിവക്കുന്നതായി ബിസിസിഐ വെള്ളിയാഴ്‌ചയാണ് അറിയിച്ചത്. കൊവിഡ് 19 വ്യാപന പശ്‌ചാത്തലത്തില്‍ പൊതുജനങ്ങളുടെ ആരോഗ്യം ബിസിസിഐ പരിഗണിക്കുന്നതായും കേന്ദ്ര കായിക മന്ത്രാലയവും വിവിധ സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്‌താണ് തീരുമാനം കൈക്കൊണ്ടതെന്നും ബിസിസിഐ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക