ഐപിഎല്‍ ഓറഞ്ച് ക്യാപ്പ് പട്ടികയില്‍ സൂര്യകുമാര്‍ യാദവ് ഒന്നാമത്. സായ് സുദര്‍ശന്‍ രണ്ടാമതും ശുഭ്മാന്‍ ഗില്‍ മൂന്നാമതുമാണ്.

ധരംശാല: ഐപിഎല്‍ ഓറഞ്ച് ക്യാപ്പ് മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിന്റെ തലയില്‍ തന്നെ. പഞ്ചാബ് കിംഗ്‌സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചെങ്കിലും റണ്‍വേട്ടക്കാരില്‍ കാര്യമായ മാറ്റമില്ല. 12 മത്സരങ്ങളില്‍ 510 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശന്‍ രണ്ടാം സ്ഥാനത്താണ്. 11 കളികളില്‍ 509 റണ്‍സെടുത്ത സായ് സുദര്‍ശന്‍ സൂര്യക്ക് തൊട്ടു പിന്നില്‍ രണ്ടാം സ്ഥാനത്തുണ്ട്. ശുഭ്മാന്‍ ഗില്‍ 508 റണ്‍സുമായി റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്താണ്. 

11 കളികളില്‍ 505 റണ്‍സെടുത്ത ആര്‍സിബിയുടെ വിരാട് കോലി നാലാമതും 11 മത്സരങ്ങളില്‍ 500 റണ്‍സെടുത്ത ഗുജറാത്തിന്റെ ജോസ് ബട്ലര്‍ അഞ്ചാമതുമാണ്. ഇന്ന് ഡല്‍ഹിക്കെതിരെ 50 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ സിംഗ് ആറാം സ്ഥാനത്തേക്ക് കയറി. 12 മത്സരങ്ങളില്‍ 487 റണ്‍സാണ് പഞ്ചാബ് ഓപ്പണര്‍ അടിച്ചെടുത്തത്. ടോപ് ഫൈവില്‍ മൂന്ന് ഗുജറാത്ത് താരങ്ങളുള്ളപ്പോള്‍ ടീമിന്റെ മോശം പ്രകടനത്തിലും രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 12 മത്സരങ്ങളില്‍ 473 റണ്‍സുമായി ഏഴാം സ്ഥാനത്തുണ്ട്.

പഞ്ചാബിന്റെ തന്നെ പ്രിയാന്‍ഷ് ആര്യ എട്ടാം സ്ഥാനത്തുണ്ട്. 12 മത്സരങ്ങളില്‍ 417 റണ്‍സാണ് പ്രിയാന്‍ഷ് അടിച്ചെടുത്തത്. നിക്കോളാസ് പുരാന്‍ (410), ശ്രേയസ് അയ്യര്‍ (405) എന്നിവരാണ് ടോപ് 10ല്‍ ഇടം നേടിയ മറ്റു താരങ്ങള്‍. അതേസമയം കെ എല്‍ രാഹുല്‍ (381) ആദ്യ പത്തില്‍ നിന്ന് പുറത്തായി. 11-ാം സ്ഥാനത്താണ് അദ്ദേഹം. ലക്‌നൗ താരം മിച്ചല്‍ മാര്‍ഷ് 10 കളികളില്‍ 378 റണ്‍സുമായി 12-ാം സ്ഥാനത്തുള്ളപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗ് 12 കളികളില്‍ 377 റണ്‍സുമായി 13-ാം സ്ഥാനത്തുണ്ട്. അജിന്‍ക്യ രഹാനെ (375), ഏയ്ഡന്‍ മാര്‍ക്രം(348) എന്നിവരാണ് ആദ്യ 15ലുള്ളത്.