ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് - ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിന് ശേഷം ഓറഞ്ച് ക്യാപ്പിനുള്ള പോര് മാറ്റമില്ലാതെ തുടരുന്നു. യശസ്വി ജയ്‌സ്വാള്‍ മൂന്നാം സ്ഥാനത്തും സായ് സുദര്‍ശന്‍ ഒന്നാം സ്ഥാനത്തും തുടരുന്നു.

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് - ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിന് ശേഷം ഓറഞ്ച് ക്യാപ്പിനുള്ള പോര് മാറ്റമില്ലാതെ തുടരുന്നു. ചെന്നൈ താരങ്ങളില്‍ ഒരാള്‍ക്ക് പോലും ആദ്യ പത്തില്‍ ഇടം നേടാന്‍ സാധിച്ചില്ല. രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്്‌സ്വാള്‍ മൂന്നാം സ്ഥാനത്തുണ്ട്. 14 മത്സരങ്ങളില്‍ നിന്ന് 559 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ചെന്നൈക്കെതിരെ 36 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചെടുത്തിരുന്നു. ആറ് അര്‍ധ സെഞ്ചുറികള്‍ നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 75 റണ്‍സാണ്. രാജസ്ഥാന്റെ മത്സരങ്ങള്‍ അവസാനിച്ചതിനാല്‍ ഐപിഎല്‍ പുരോഗമിക്കുമ്പോള്‍ മറ്റു ടീമുകളിലെ താരങ്ങള്‍ മുന്നോട്ട് വരാന്‍ വരും.

12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സായ് സുദര്‍ശന്‍ 617 റണ്‍സുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. 156.99 സ്‌ട്രൈക്ക് റേറ്റിലും 56.09 ശരാശരിയിലുമാണ് ഇത്രയും റണ്‍സ് അടിച്ചെടുത്തത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പുറത്താവാതെ നേടിയ 108 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഗുജറാത്തിന്റെ തന്നെ ശുഭ്മാന്‍ ഗില്ലാണ് രണ്ടാം സ്ഥാനത്ത്. സായിക്ക് 18 റണ്‍സ് പിറകിലാണ് ഗില്‍. 12 മത്സരങ്ങളില്‍ 601 റണ്‍സാണ് ഗില്‍ നേടിയത്. ഡല്‍ഹിക്കെതിരെ പുറത്താവാതെ നേടിയ 93 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 60.10 ശരാശരിയും 115.696 സ്‌ട്രൈക്ക് റേറ്റും ഗില്ലിനുണ്ട്.

ജയ്‌സ്വാളിന് പിന്നില്‍ മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് നാലാമത്. 12 മത്സരം പൂര്‍ത്തിയാക്കിയ താരം 510 റണ്‍സാണ് നേടിയത്. 58 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ തിളങ്ങാനായാല്‍ സൂര്യക്ക് സ്ഥാനം മെച്ചപ്പെടുത്താം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിരാട് കോലി അഞ്ചാം സ്ഥാനത്ത്. 11 മത്സരങ്ങളില്‍ 505 റണ്‍സാണ് സമ്പാദ്യം. പുറത്താവാതെ നേടിയ 73 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഗുജറാത്തിന്റെ ജോസ് ബട്‌ലര്‍ 500 റണ്‍സുമായി ആറാമതുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കെ എല്‍ രാഹുല്‍ ഏഴാമതുണ്ട്. ഗുജറാത്തിനെതിരെ സെഞ്ചുറി നേടിയ താരം ഇതുവരെ 11 മത്സരങ്ങളില്‍ നിന്ന് 493 റണ്‍സാണ് സ്വന്തമാക്കിയത്.

സ്ഥാനം മെച്ചപ്പെടുത്താന്‍ രാഹുലിന് സാധിക്കും. ഇന്ന് മുംബൈക്കെതിര ഡല്‍ഹി ഇറങ്ങുന്നുണ്ട്. പഞ്ചാബ് കിഗംസിന്റെ പ്രഭ്‌സിമ്രാന്‍ സിംഗ് (458) എട്ടാം സ്ഥാനത്ത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത നിക്കോളാസ് പുരാന്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ആദ്യ പത്തില്‍ തിരിച്ചെത്തി. പ്രഭ്സിമ്രാന് പിന്നാലാണ് പുരാന്‍. 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരം 455 റണ്‍സാണ് അടിച്ചെടുത്തത്. 87 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സഹതാരം മിച്ചല്‍ മാര്‍ഷ് പത്താം സ്ഥാനത്ത്. 11 മത്സരങ്ങളില്‍ നേടിയത് 443 റണ്‍സ്.