മത്സരത്തില്‍ 34 പന്തില്‍ 70 റണ്‍സടിച്ച പഞ്ചാബ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ ഐപിഎല്‍ റണ്‍വേട്ടക്കാരുടെ ആദ്യ പത്തില്‍ നിന്ന് പുറത്തായി.

മുംബൈ: ഐപിഎല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കാനിരിക്കെ റണ്‍വേട്ടക്കാരുട ആദ്യ പത്തില്‍ വീണ്ടും മാറ്റം. അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് പകുതിയില്‍ നിര്‍ത്തിവെച്ച പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം വീണ്ടും നടത്താന്‍ തീരുമാനിച്ചതോടെ ഈ മത്സരത്തില്‍ പഞ്ചാബ് നേടിയ റണ്ണുകളും ഡല്‍ഹി നേടിയ വിക്കറ്റുകളും ഐപിഎല്‍ റെക്കോര്‍ഡുകളില്‍ നിന്ന് ഒഴിവാക്കി.

ഇതോടെ മത്സരത്തില്‍ 34 പന്തില്‍ 70 റണ്‍സടിച്ച പഞ്ചാബ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ ഐപിഎല്‍ റണ്‍വേട്ടക്കാരുടെ ആദ്യ പത്തില്‍ നിന്ന് പുറത്തായി. ഡല്‍ഹിക്കെതിരായ മത്സരം നിര്‍ത്തിവെച്ചപ്പോള്‍ 12 കളികളില്‍ 417 റണ്‍സുമായി പ്രിയാന്‍ഷ് ആര്യ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നെങ്കിലും ഈ മത്സരത്തിലെ റെക്കോര്‍ഡുകളെല്ലാം ഒഴിവാക്കാന്‍ തീരുമാനിച്ചതോടെ 11 കളികളില്‍ 347 റണ്‍സുമായി പ്രിയാൻഷ് പതിനഞ്ചാം സ്ഥാനത്തേക്ക് വീണു.

ഡല്‍ഹിക്കെതിരെ 28 പന്തില്‍ 50 റണ്‍സടിച്ച് 12 കളികളില്‍ 487 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ആറാമതെത്തിയ പഞ്ചാബിന്‍റെ മറ്റൊരു ഓപ്പണര്‍ പ്രഭ്‌സിമ്രാനാകാട്ടെ ഒരു സ്ഥാനം മാത്രമെ നഷ്ടമായുള്ളൂവെന്ന ആശ്വാസമുണ്ട്. പുതുക്കിയ പട്ടികയില്‍ 11 കളികളില്‍ 437 റണ്‍സുമായി ഏഴാമതാണ് പ്രഭ്‌സിമ്രാന്‍. പ്രിയാന്‍ഷ് ആര്യ പുറത്തായതോടെ ഡല്‍ഹിയുടെ കെ എല്‍ രാഹുല്‍ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിലെത്തിയതെന്നതാണ് മാറ്റം. 10 കളികളില്‍ 381 റണ്‍സുമായാണ് രാഹുല്‍ ആദ്യ പത്തിലേക്ക് തിരിച്ചെത്തിയത്. പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ 11 കളികളില്‍ 405 റണ്‍സുമായി ഒമ്പതാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പഞ്ചാബ് ഡല്ഡഹി മത്സരം നിര്‍ത്തുമ്പോള്‍ ശ്രേയസ് റണ്ണൊന്നുമെടുക്കാതെ ക്രീസിലുണ്ടായിരുന്നു.

അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് മത്സരം നിര്‍ത്തിവെക്കുമ്പോള്‍ ഡല്‍ഹിക്കെതിരെ ടോസ് നേടി ബാറ്റ് ചെയ്യുകായിരുന്ന പഞ്ചാബ് 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെന്ന മികച്ച നിലയിലായിരുന്നു. മാറ്റിവെച്ച പഞ്ചാബ്-ഡല്‍ഹി മത്സരം പുതുക്കിയ മത്സരക്രമം അനുസരിച്ച് 24ന് ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലാണ് നടക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക