പന്തിന്‍റെ ബാറ്റിംഗില്‍ ഒട്ടേറെ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. മുമ്പ് ലെഗ് സൈഡില്‍ മാത്രം റണ്‍സ് കണ്ടെത്തിയിരുന്ന പന്ത് ഇപ്പോള്‍ ഓഫ് സൈഡില്‍ നിന്നും റണ്‍സ് കണ്ടെത്താന്‍ തുടങ്ങി.  അതുപോലെ എല്ലാ പന്തുകളും അടിച്ചകറ്റാതെ പിച്ചില്‍ പിടിച്ചു നില്‍ക്കാനും പന്ത് വഴി കണ്ടെത്തുന്നു.

ബെംഗലൂരു: ശ്രീലങ്കക്കെതിരായ ബെംഗലൂരു ക്രിക്കറ്റ് ടെസ്റ്റില്‍((India vs Sri Lanka 2nd Test) വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി റിഷഭ് പന്ത്(Rishabh Pant) റെക്കോര്‍ഡിട്ടതിന് പിന്നാലെ പന്തിന്‍റെ ഭാവിയെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍(Irfan Pathan). ശ്രീലങ്കക്കെതിരെ 28 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും വേഗേറിയ അര്‍ധസെഞ്ചുറിയെന്ന കപില്‍ ദേവിന്‍റെ(Kapil Dev) 40 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തിരുന്നു. 30 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ കപിലിന്‍റെ റെക്കോര്‍ഡാണ് പന്ത് പഴങ്കഥയാക്കിയത്.

ഇതിനൊപ്പം ഒരു ലോക റെക്കോര്‍ഡ് കൂടി റിഷഭ് പന്ത് സ്വന്തം പേരിലാക്കിയിരുന്നു. ടെസ്റ്റില്‍ ഒരു വിക്കറ്റ് കീപ്പറുടെ വേഗമേറിയ അര്‍ധസെഞ്ചുറി എന്ന റെക്കോര്‍ഡ്. 34 പന്തില്‍ അര്‍ധസെഞ്ചുറി നേടിയിട്ടുള്ള എം എസ് ധോണിയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് പന്ത് പിന്നിലാക്കിയത്.

പന്തിന്‍റെ ബാറ്റിംഗില്‍ ഒട്ടേറെ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. മുമ്പ് ലെഗ് സൈഡില്‍ മാത്രം റണ്‍സ് കണ്ടെത്തിയിരുന്ന പന്ത് ഇപ്പോള്‍ ഓഫ് സൈഡില്‍ നിന്നും റണ്‍സ് കണ്ടെത്താന്‍ തുടങ്ങി. അതുപോലെ എല്ലാ പന്തുകളും അടിച്ചകറ്റാതെ പിച്ചില്‍ പിടിച്ചു നില്‍ക്കാനും പന്ത് വഴി കണ്ടെത്തുന്നു. ഇപ്പോള്‍ റെക്കോര്‍ഡിട്ട അര്‍ധസെഞ്ചുറി നോക്കിയാല്‍ പന്ത് ഡിഫന്‍സീവ് ഷോട്ട് കളിച്ചിട്ടില്ല എന്ന് അര്‍ത്ഥമില്ല. ആ ഇന്നിംഗ്സില്‍ അദ്ദേഹം ഡിഫന്‍സീവ് ഷോട്ടുകളും കളിച്ചിരുന്നു. പന്ത് നേടിയ 50 റണ്‍സില്‍ 40ഉം വന്നത് ബൗണ്ടറികളിലൂടെയായിരുന്നു. ഏഴ് ഫോറും രണ്ട് സിക്സും പറത്തി.

നിലവിലെ പ്രകടനം തുടര്‍ന്നാല്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്ററായി പന്ത് കരിയര്‍ അവസാനിപ്പിക്കുമെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. നിലവില്‍ എം എസ് ധോണിയാണ് ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍. 90 ടെസ്റ്റില്‍ നിന്ന് 4876 റണ്‍സാണ് ധോണി നേടിയത്. ഇതുവരെ 30 ടെസ്റ്റില്‍ കളിച്ച പന്താകട്ടെ 1920 റണ്‍സ് നേടിയിട്ടുണ്ട്.

പന്തിന് 24 വയസെ ആയിട്ടുള്ളൂവെന്നും ഇനിയും ഒരുപാട് മെച്ചപ്പെടാനാകുമെന്നും പത്താന്‍ പറഞ്ഞു. ഇനിയൊരു പത്തു വര്‍ഷം കൂടി പന്തിന് കളിക്കാനാകുമെന്നും ഈ മികവ് തുടര്‍ന്നാല്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്ററായിട്ടായിരിക്കും പന്ത് വിരമിക്കുകയെന്നും അതില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്നും പത്താന്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.