14 മത്സരങ്ങളിലും മോശം പ്രകടനം നടത്തിയാലും ഏഴ് മത്സരങ്ങളിലെ മോശം പ്രകടനം നടത്തിയതിനെ മാത്രമാണ് വിമര്‍ശിച്ചിട്ടുള്ളത്. അത് എങ്ങനെയാണ് പക്ഷപാതപരമാകുകയെന്നും പത്താന്‍ ചോദിച്ചു.

ബറോഡ: ഇന്ത്യൻ താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയെന്നതിന്‍റെ പേരില്‍ ഐപിഎൽ കമന്‍ററി പാനലില്‍ നിന്ന് മുന്‍ താരം ഇര്‍ഫാന്‍ പത്താനെ ഒഴിവാക്കിയത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടന്ന ഓസ്ട്രേലിയന്‍ പരമ്പരക്കിടെ ഇന്ത്യൻ ടീമിലെ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയെയും വിരാട് കോലിയെയും വിമര്‍ശിച്ചതിനാണ് പത്താനെ ഐപിഎല്ലിന് മുമ്പ് കമന്‍ററി പാനലില്‍ നിന്ന് ഒഴിവാക്കിയത് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇരുവരുമല്ല തന്നെ പുറത്താക്കിയതിന് പിന്നിലെന്ന് തുറന്നു പറയുകയാണ് ഇര്‍ഫാന്‍ പത്താനിപ്പോൾ.

മുംബൈ ഇന്ത്യൻസ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ വിമര്‍ശിച്ചതിനാണ് തന്നെ ഐപിഎല്‍ കമന്‍ററി പാനലില്‍ നിന്ന് പുറത്താക്കിയതെന്ന് ഇര്‍ഫാന്‍ പത്താന്‍ ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 14 മത്സരങ്ങളിലും മോശം പ്രകടനം നടത്തിയാലും ഏഴ് മത്സരങ്ങളിലെ മോശം പ്രകടനം നടത്തിയതിനെ മാത്രമാണ് ഞാന്‍ വിമര്‍ശിച്ചിട്ടുള്ളത്. അത് എങ്ങനെയാണ് പക്ഷപാതപരമാകുകയെന്നും പത്താന്‍ ചോദിച്ചു. ഹാര്‍ദ്ദിക് പാണ്ഡ്യയുമായി തനിക്ക് വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും ബറോഡയില്‍ നിന്നുള്ള താരമെന്ന നിലയ്ക്ക് ഹാര്‍ദ്ദിക്കിനെയും മറ്റ് യുവതാരങ്ങളെയും താനും സഹോദരന്‍ യൂസഫ് പത്താനും എക്കാലത്തും പിന്തുണച്ചിട്ടേയുള്ളൂവെന്നും പത്താന്‍ പറഞ്ഞു.

ദീപക് ഹൂഡയായാലും ക്രുനാല്‍ പാണ്ഡ്യയായാലും ഹാര്‍ദ്ദിക് പാണ്ഡ്യയായാലും ഞങ്ങള്‍ ഇവരെയൊക്കെ പിന്തുണച്ചിട്ടേയുള്ളു. 2012ല്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ ഐപിഎല്‍ ലേലലത്തില്‍ ടീമിലെടുക്കണമെന്ന് ഹൈദരാബാദ് മെന്‍ററായിരുന്ന വിവിഎസ് ലക്ഷ്മണോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളയാളാണ് ഞാന്‍. അന്ന് ഞാന്‍ പറഞ്ഞത് കേള്‍ക്കാതിരുന്നതിലുള്ള സങ്കടം ഇപ്പോഴും ലക്ഷ്മൺ പറയാറുണ്ട്. അന്ന് ഹാര്‍ദ്ദിക്കിനെ എടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ ഹൈദരാബാദിന്‍റെ താരമാകുമായിരുന്നു അവൻ. 

2024ലെ ഐപിഎല്‍ താരലേലത്തില്‍ മുംബൈ നായകനായി തിരിച്ചെത്തിയ ഹാര്‍ദ്ദിക്കിനെ എല്ലാ മത്സരങ്ങളിലും കാണികള്‍ കൂവിയപ്പോള്‍ പിന്തുണച്ചയാളാണ് ഞാന്‍. വിമര്‍ശനങ്ങള്‍ എല്ലാ താരങ്ങളുടെയും കരിയറിന്‍റെ ഭാഗമാണ്. അത് സച്ചിനായാലും ഗവാസ്കാറായാലും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതിനെയൊന്നും അവര്‍ വ്യക്തിപരമായി എടുത്തിട്ടില്ല. വ്യക്തിപരമായ വിമര്‍ശനങ്ങള്‍ക്ക് എല്ലായ്പ്പോഴും ഒരു അതിര്‍വരമ്പ് വെക്കുന്നയാളുമാണ് താനെന്നും പത്താന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക