വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷം ഐപിഎൽ കിരീടം ഉയർത്തിയപ്പോൾ തനിക്കുണ്ടായ വൈകാരികമായ മാറ്റത്തെക്കുറിച്ചും കോലി മനസ് തുറന്നു.
ബെംഗളൂരു: ഐപിഎൽ സീസണിലെ ആദ്യ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ തകർപ്പൻ ജയവുമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു കിരീടം നിലനിര്‍ത്താനുള്ള പോരാട്ടം തുടങ്ങിയതിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വിരാട് കോലി. കഴിഞ്ഞ കുറച്ചു കാലമായി വിരാട് കോലി കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് താമസം മാറിയത് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ ആര്‍സിബി അഞ്ച് വിദേശതാരങ്ങളുമായി കളിക്കാനിറങ്ങുന്നുവെന്ന് ആരാധകരില്‍ ഒരു വിഭാഗം പരിഹസിച്ചിരുന്നു.
എന്നാല്‍ ആർസിബി ആരാധകനായ മിസ്റ്റർ നാഗ്‌സുമായുള്ള (ഡാനിഷ് സേഠ്) അഭിമുഖത്തിൽ ഇതേക്കുറിച്ച് ചോദ്യം ഉയർന്നപ്പോൾ കോലി ചിരിച്ചുകൊണ്ടാണ് മറുപടി നല്‍കിയത്. എനിക്കറിയില്ല, നീ എന്തിനാണ് ഇക്കാര്യം എന്നോട് ചോദിക്കുന്നത്?, ആർസിബിയിലെ വിദേശ താരങ്ങളോട് പോയി ചോദിക്ക്. ഞാൻ ഒരു വിദേശ താരമല്ല. ഞാൻ വിദേശ താരമാണോ? എന്നായിരുന്നു മിസ്റ്റര്‍ നാഗിനോട് കോലിയുടെ ചോദ്യം.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷം ഐപിഎൽ കിരീടം ഉയർത്തിയപ്പോൾ തനിക്കുണ്ടായ വൈകാരികമായ മാറ്റത്തെക്കുറിച്ചും കോലി മനസ് തുറന്നു. വർഷങ്ങളായി തോളിലുണ്ടായിരുന്ന ഒരു വലിയ ഭാരം ഇറക്കിവെച്ചതുപോലെയാണ് അന്ന് തോന്നിയതെന്നും ആ രാത്രിയിൽ എല്ലാം ലഘുവായി തോന്നിയെന്നും കോലി പറഞ്ഞു.
വിജയം എന്നത് വെറുമൊരു കിരീടം മാത്രമല്ലെന്നും വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ഫലമാണെന്നും കോലി കൂട്ടിച്ചേർത്തു. തോൽവികളിൽ നിന്ന് പലരും പഠിക്കുമെങ്കിലും ചിലർ നിരാശരാകാറുണ്ട്. എന്നാൽ വലിയൊരു അധ്വാനത്തിന് ശേഷം വിജയിക്കുമ്പോൾ അത് കൂടുതൽ കഠിനാധ്വാനം ചെയ്യാൻ പ്രചോദനം നൽകുന്നുവെന്നും കോലി വ്യക്തമാക്കി.ഹൈദരാബാദിനെതിരായ സീസണിലെ ആദ്യ മത്സരത്തില്‍ ആര്‍സിബിയുടെ ടോപ് സ്കോററായത് കോലിയായിരുന്നു. സീസണിലെ രണ്ടാം മത്സരത്തില്‍ ആര്‍സിബി നാളെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും.
