മൂന്ന് ഏകദിനങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയിലെ എല്ലാമത്സരത്തിലും 50+ റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് കിഷന്‍. 2020ല്‍ ശ്രേയസ് അയ്യരാണ് ഈ നേട്ടം കൈവരിച്ച അവസാന ഇന്ത്യന്‍ താരം.

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഇഷാന്‍ കിഷന്‍ എലൈറ്റ് പട്ടികയില്‍. 64 പന്തില്‍ 77 നേടിയാണ് കിഷന്‍ പുറത്തായത്. മൂന്ന് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്‌സ്. യാന്നിക് കറിയയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ് സ്റ്റം്പ് ചെയ്താണ് കിഷന്‍ മടങ്ങിയത്. രണ്ടാം ഏകദിനത്തില്‍ 55 റണ്‍സ് നേടിയിരുന്ന കിഷന്‍ 52 റണ്‍സും സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് സവിശേഷ പട്ടികയില്‍ കിഷന്‍ ഉള്‍പ്പെട്ടത്. 

മൂന്ന് ഏകദിനങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയിലെ എല്ലാമത്സരത്തിലും 50+ റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് കിഷന്‍. 2020ല്‍ ശ്രേയസ് അയ്യരാണ് ഈ നേട്ടം കൈവരിച്ച അവസാന ഇന്ത്യന്‍ താരം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ആയിരുന്നിത്. അതിന് തൊട്ടുമുമ്പുള്ള വര്‍ഷം ഓസ്‌ട്രേലിയക്കെതിരെ അര്‍ധ സെഞ്ചുറികള്‍ നേടി എം എസ് ധോണിയും പട്ടികയിലെത്തി. മുഹമ്മദ് അസറുദ്ദീന്‍ (1993 - ശ്രീലങ്ക), ദിലീപ് വെംഗ്‌സര്‍ക്കാര്‍ (1985 - ശ്രീലങ്ക), കെ ശ്രീകാന്ത് (1982 - ശ്രീലങ്ക) എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍.

അതേസമയം, നിര്‍ണായക ഏകദിനത്തില്‍ മികച്ച നിലയിലാണ് ഇന്ത്യ. ട്രിനിഡാഡില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ടീം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 24 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 165 റണ്‍സെടുത്തിട്ടുണ്ട്. ശുഭ്മാന്‍ ഗില്‍ (60), സഞ്ജു സാംസണ്‍ (15) എന്നിവരാണ് ക്രീസില്‍. ഒന്നാം വിക്കറ്റില്‍ ഇഷാന്‍ - ഗില്‍ സഖ്യം 143 റണ്‍സ് കൂട്ടിചേര്‍ത്തു. ഗില്‍ ഇതുവരെ 62 പന്തുകളാണ് നേരിട്ടത്. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ഓപ്പണറുടെ ഇന്നിംഗ്‌സ്. സഞ്ജു രണ്ട് സിക്സ് നേടി. 

രണ്ടാം ഏകദിനത്തിലെ പോലെ പരീക്ഷണ ടീമിനെയാണ് ഇന്ത്യ ഇന്നും ഇറക്കിയത്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും വിശ്രമം നല്‍കി. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. മാത്രമല്ല, രണ്ട് മാറ്റങ്ങളും ഇന്ത്യ വരുത്തി. അക്‌സര്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ പുറത്തായി. ഗെയ്കവാദ്, ജയദേവ് ഉനദ്ഖട് എന്നിവരാണ് പകരക്കാര്‍.