ചായക്ക് തൊട്ടു മുമ്പുള്ള ഓവറില്‍ 38 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രത്തെ ബൗള്‍ഡാക്കിയ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.

ഗുവാഹത്തി:ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കം. ആദ്യദിനം ചായക്ക് പിരിയമ്പോള്‍ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ 82 റണ്‍സെന്ന മികച്ച നിലയിലാണ്. 35 റണ്‍സെടുത്ത റിയാന്‍ റിക്കിള്‍ടണാണ് ക്രീസില്‍. ചായക്ക് തൊട്ടു മുമ്പുള്ള ഓവറില്‍ 38 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രത്തെ ബൗള്‍ഡാക്കിയ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.നേരത്തെ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ ഏയ്ഡന്‍ മാര്‍ക്രം സ്ലിപ്പില്‍ നല്‍കിയ അനായാസ ക്യാച്ച് കെ എല്‍ രാഹുല്‍ കൈവിട്ടിരുന്നു.

പേസര്‍മാര്‍ക്ക് ആനുകൂല്യം കിട്ടുമെന്ന് കരുതിയ ആദ്യ മണിക്കൂറില്‍ ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും വിക്കറ്റ് ഭാഗ്യം ഇന്ത്യയെ തുണച്ചില്ല. ആറോവര്‍ പന്തെറിഞ്ഞ ബുമ്ര മൂന്ന് മെയ്ഡിനടക്കം ഏഴ് റണ്‍സ് മാത്രമാണ് വഴങ്ങിയത്. അഞ്ചോവര്‍ പന്തെറിഞ്ഞ സിറാജ് 15 റണ്‍സെ വഴങ്ങിയുള്ളു. മൂന്നാം പേസറായി അക്സര്‍ പട്ടേലിന് പകരം ടീമിലെത്തിയ നാലോവറില്‍ 21 റണ്‍സ് വിട്ടുകൊടുത്തു. പേസര്‍മാര്‍ക്ക് വിക്കറ്റ് വീഴ്ത്താനാവാഞ്ഞതോടെ ക്യാപ്റ്റന്‍ റിഷഭ് പന്ത് സ്പിന്നര്‍മാരെ പന്തേല്‍പ്പിച്ചു. വാഷിംഗ്ടണ്‍ സുന്ദറും കുല്‍ദീപ് യാദവും മികച്ച ടേണ്‍ കണ്ടെത്തിയെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല. എന്നാല്‍ ആദ്യ ദിനം ചായക്ക് പിരിയുന്നതിന് തൊട്ടു മുമ്പ് വീണ്ടും ബുമ്രയെ പന്തേല്‍പ്പിക്കാനുള്ള റിഷഭ് പന്തിന്‍റെ തീരുമാനം ഫലം കണ്ടു. മനോഹരമായൊരു ഇന്‍സ്വിംഗറില്‍ മാര്‍ക്രത്തെ ബൗള്‍ഡാക്കിയ ബുമ്ര ഓപ്പണിംഗ് കൂട്ടുകെട്ട് തകര്‍ത്ത് ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കി.

Scroll to load tweet…

നേരത്തെ രണ്ടാം ടെസ്റ്റിലും നിര്‍ണായക ടോസ് ജയിച്ച ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ഇറങ്ങിയത്.പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം സായ് സുദര്‍ശന്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ അക്സര്‍ പട്ടേലിന് പകരം ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലെത്തി. ദക്ഷിണാഫ്രിക്കന്‍ ടീമിലും ഒരു മാറ്റമുണ്ട്. കോര്‍ബിന്‍ ബോഷിന് പകരം സെനുരാന്‍ മുത്തുസാമി ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക