ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിന് മുൻപ് ഇന്ത്യക്ക് ആശങ്ക. ശാരീരിക അസ്വസ്ഥതകൾ കാരണം പേസർ ജസ്പ്രീത് ബുമ്ര യുഎസ്എയ്ക്കെതിരായ മത്സരത്തിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. 

മുംബൈ: 2026 ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുന്‍പ് ആരാധകര്‍ക്ക് ആശങ്കയേകുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. പനിയും ശാരീരിക അസ്വസ്ഥതകളും കാരണം പേസര്‍ ജസ്പ്രീത് ബുമ്ര ഇന്ന് യുഎസ്എയ്ക്കെതിരായ മത്സരത്തില്‍ കളിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് വെള്ളിയാഴ്ച നടന്ന പരിശീലന സെഷനില്‍ ബുമ്ര പങ്കെടുത്തിരുന്നില്ല. അദ്ദേഹം നെറ്റ്സില്‍ പന്തെറിയാതിരുന്നത് താരത്തിന് വിശ്രമം നല്‍കാനുള്ള ടീം മാനേജ്മെന്റിന്റെ തീരുമാനമായാണ് വിലയിരുത്തപ്പെടുന്നത്.

ടൂര്‍ണമെന്റിലുടനീളം ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ബൗളറായ ബുമ്രയുടെ കാര്യത്തില്‍ ഒരു റിസ്‌ക് എടുക്കാന്‍ ടീം തയ്യാറായേക്കില്ല. ഫെബ്രുവരി 15ന് പാകിസ്ഥാനെതിരായ നിര്‍ണായക മത്സരം വരാനിരിക്കെ ബുമ്രയ്ക്ക് പൂര്‍ണ വിശ്രമം നല്‍കാനാണ് സാധ്യത. പകരക്കാരനായി മുഹമ്മദ് സിറാജ് കളിച്ചേക്കും. സന്നാഹ മത്സരത്തിനിടെ പരിക്കേറ്റ ഹര്‍ഷിത് റാണയ്ക്ക് പകരമായാണ് സിറാജിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സിറാജ് ടീമിനൊപ്പം ചേര്‍ന്നത്.

ബുമ്രയുടെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യ പുതിയ പന്ത് പങ്കിടാനാണ് സാധ്യത. സിറാജിനെ ആദ്യ മാറ്റമായി കൊണ്ടുവന്നുകൊണ്ട് മധ്യ ഓവറുകളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനായിരിക്കും സൂര്യകുമാര്‍ യാദവും സംഘവും ശ്രമിക്കുക. അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരും ബൗളിംഗ് നിരയില്‍ കരുത്താകും.

നമീബിയ (ഫെബ്രുവരി 12), പാകിസ്ഥാന്‍ (ഫെബ്രുവരി 15) എന്നിങ്ങനെ തുടര്‍ച്ചയായ മത്സരങ്ങള്‍ വരുന്നതിനാല്‍ ബുമ്രയുടെ കാര്യത്തില്‍ ഇന്ത്യ തിടുക്കപ്പെട്ട് തീരുമാനമെടുക്കില്ല. താരത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നത് വരെ ആരാധകര്‍ ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ്.

YouTube video player