ഒരിക്കല്‍ കൂടി വിരാട് കോലി ഇന്ത്യൻ ക്രിക്കറ്റിന്‍റെ നെടുന്തൂണാണെന്ന് തെളിയിച്ചിരിക്കുന്നു, ഹാറ്റ്സ് ഓഫ് എന്നായിരുന്നു ജാവേദ് അക്തറുടെ എക്സ് പോസ്റ്റ്.
മുംബൈ: വിരാട് കോലിയെ പുകഴ്ത്തിയതിന്‍റെ പേരില്‍ കവിയും ഗാനരചിയതാവുമായ ജാവേദ് അക്തറും ആരാധകരും തമ്മില്‍ എക്സില്‍ വാക് പോര്. ഇന്നലെ ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ഓസ്ട്രേലിയക്കെതിരെ അര്‍ധസെഞ്ചുറിയുമായി ഇന്ത്യയുടെ വിജയശില്‍പിയായ വിരാട് കോലിയെ ഇന്ത്യൻ ക്രിക്കറ്റിന്‍റെ നെടുന്തൂണെന്ന് വിശേഷിപ്പിച്ച് ജാവേദ് അക്തര്‍ എക്സില്‍ പോസ്റ്റ് ഇട്ടിരുന്നു.
ഒരിക്കല്‍ കൂടി വിരാട് കോലി ഇന്ത്യൻ ക്രിക്കറ്റിന്‍റെ നെടുന്തൂണാണെന്ന് തെളിയിച്ചിരിക്കുന്നു, ഹാറ്റ്സ് ഓഫ് എന്നായിരുന്നു ജാവേദ് അക്തറുടെ എക്സ് പോസ്റ്റ്. എന്നാല്‍ അക്തറുടെ പോസ്റ്റിന് താഴെ ഡോ. നിമോ യാദവ് എന്നൊരു ആരാധകന്‍ മറുപടിയായി കുറിച്ചത്, വിരാട് കോലി നെടുന്തൂണാണെങ്കില്‍ രോഹിത് ശര്‍മ ആരാണ്, തടിച്ച തൂണോ?, ഇന്ത്യൻ ക്യാപ്റ്റനെ അപമാനിച്ച താങ്കളെ ഓര്‍ത്ത് ലജ്ജിക്കുന്നു ജാവേദ് സാബ് എന്നായിരുന്നു ആരാധകന്‍റെ കമന്‍റ്.
എന്നാല്‍ ഇതിന് ഉടന്‍ മറുപടിയുമായി ജാവേദ് അക്തര്‍ എത്തി. മിണ്ടാതിരിക്ക് പാറ്റേ, രോഹിത് ശർമ്മയോടും ടെസ്റ്റ് ചരിത്രത്തിലെ എല്ലാ മികച്ച ഇന്ത്യൻ കളിക്കാരോടും എനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്. എന്തൊരു നീചനാണ് നീ, രോഹിത്തിനെ പോലൊരു മികച്ച കളിക്കാരനെക്കുറിച്ച് ഞാന്‍ ഒരു മോശം വാക്കുപയോഗിച്ചുവെന്ന് നീ പറയുന്നത് ദയനീയമാണ്. നിങ്ങൾ എങ്ങനെയാണ് ഇത്രയും നീചനും വൃത്തികെട്ടവനുമായതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നായിരുന്നു ജാവേദ് അക്തറുടെ മറുപടി.
നേരത്തെ പാകിസ്ഥാനെതിരായ മത്സരത്തില്‍ സെഞ്ചുറിയുമായി വിരാട് കോലി ഇന്ത്യയുടെ വിജയശില്‍പിയായപ്പോഴും അഭിനന്ദിച്ചുകൊണ്ട് ജാവേദ് അക്തര്‍ എക്സില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് താഴെ ഒരു ആരാധകന്‍ കുറിച്ചത്, ഇന്ന് സൂര്യനെവിടെയാണ് ഉദിച്ചത്, ഉള്ളില്‍ നല്ല വിഷമം ഉണ്ടല്ലെ എന്നായിരുന്നു. എന്നാല്‍ ഇതിന് അക്തര്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു.
ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം രോഹിത് വിരമിക്കുമോ?, എത്രകാലം കൂടി തുടരും?; മറുപടിയുമായി ഗൗതം ഗംഭീര്‍
മോനെ, നിന്‍റെ അച്ഛനും മുത്തച്ഛനുമൊക്കെ ബ്രിട്ടീഷുകാരുടെ ഷൂ നക്കുന്ന കാലത്ത് എന്‍റെ പൂര്‍വികര്‍ സ്വാതന്ത്ര്യത്തിനായി പോരാടി കാലാപാനി ജയിലിലായിരുന്നു. എന്‍റെ ഞരമ്പുകളില്‍ ഓടുന്നത് ദേശസ്നേഹത്തിന്‍റെ രക്തമാണ്. എന്നാല്‍ നിങ്ങളുടെ ഞരമ്പുകളില്‍ ബ്രിട്ടീഷുകാര്‍ക്ക് അടിമപ്പണിചെയ്തവരുടെയും, അതിലെ വ്യത്യാസം കാണാതിരിക്കരുത് എന്നായിരുന്നു അക്തര്‍ കുറിച്ചത്.
