പരമ്പരയ്ക്കുള്ള ടീമിനെ ഇതുവരെ ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല. ദുലീപ് ട്രോഫിക്ക് ശേഷം പ്രഖ്യാപിക്കുമെന്നാണ് അറിയുന്ന്.

മുംബൈ: ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പര പ്രധാനപ്പെട്ടതാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. സെപ്റ്റംബര്‍ 19ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ഒന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 27ന് കാണ്‍പൂരില്‍ ആരംഭിക്കും. ശേഷം മൂന്ന് ടി20 മത്സരങ്ങളും ഇരുവരും കളിക്കും. പരമ്പരയ്ക്കുള്ള ടീമിനെ ഇതുവരെ ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല. ദുലീപ് ട്രോഫിക്ക് ശേഷം പ്രഖ്യാപിക്കുമെന്നാണ് അറിയുന്ന്. ഇതിനിടെ ബംഗ്ലാദേശിനെതിരായ പരമ്പയുടെ പ്രാധാന്യത്തെ കുറിച്ച് ജയ് ഷാ സംസാരിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകല്‍... ''ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അധികൃതരുമായി ഞാന്‍ സംസാരിച്ചിട്ടില്ല. അവിടെ ഒരു പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തിട്ട് കൂടുതല്‍ സമയം ആയില്ല. ബിസിബി ഇതുവരെ ബിസിസിഐ ആയിട്ട് ബന്ധപ്പെട്ടിട്ടില്ല. ഉടന്‍ അവരെ അങ്ങോട്ട് വിളിച്ച് സംസാരിക്കേണ്ടതുണ്ട്. കാരണം ബംഗ്ലാദേശിനെതിരായ പരമ്പര ഏറെ പ്രാധാന്യമുള്ളതാണ്.'' ജയ് ഷാ വ്യക്തമാക്കി.

അതേസമയം, വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ വേദിയാകണമെന്ന ഐസിസിയുടെ അഭ്യര്‍ത്ഥന തള്ളി ബിസിസിഐ. നടത്താന്‍ കഴിയില്ലെന്ന് ജയ് ഷാ വ്യക്തമാക്കി. കാരണം പറയുന്നതിങ്ങനെ... ''ഇവിടെ മണ്‍സൂണ്‍ സമയമാണിപ്പോള്‍. അതിനപ്പുറം അടുത്ത വര്‍ഷം വനിതാ ഏകദിന ലോകകപ്പിന് ഞങ്ങള്‍ ആതിഥേയത്വം വഹിക്കേണ്ടതുണ്ട്. തുടര്‍ച്ചയായി ലോകകപ്പ് മത്സരങ്ങള്‍ നടത്തണമെന്ന് ഒരു തരത്തിലുള്ള സൂചനയും നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'' ജയ് ഷാ വ്യക്തമാക്കി. 

വനിതാ ടി20 ലോകകപ്പ് രണ്ട് നഗരങ്ങളിലായിട്ടാണ് നടക്കേണ്ടത്. സില്‍ഹെറ്റ്, മിര്‍പൂര്‍ എ്‌നിവയാണ് വേദികള്‍. അതേസമയം സന്നാഹ മത്സരങ്ങള്‍ സെപ്റ്റംബര്‍ 27 ന് ആരംഭിക്കും.