ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ശുഭ്മാൻ ഗില്ലിന്റെ ജേഴ്സി ലേലത്തിൽ 5.41 ലക്ഷം രൂപയ്ക്ക് വിറ്റുപോയി.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഉപയോഗിച്ച ജേഴ്സിക്ക് പൊന്നും വില. ലേലത്തില്‍ ലഭിച്ചത് 5.41 ലക്ഷം രൂപ. ലോര്‍ഡ്സില്‍ പതിവായി നടക്കുന്ന റൂത്ത് സ്ട്രോസ് ഫൗണ്ടേഷന്റെ 'റെഡ് ഫോര്‍ റൂത്ത്' എന്ന ധനസമാഹരണ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ലേലത്തിലാണ് ഇന്ത്യ - ഇംഗ്ലണ്ട് താരങ്ങളുടെ ജഴ്‌സി വില്‍പ്പനയ്ക്ക് വച്ചത്. ലോര്‍ഡ്സ് ടെസ്റ്റില്‍ ഉപയോഗിച്ച ജേഴ്സികള്‍, തൊപ്പികള്‍, ചിത്രങ്ങള്‍, ബാറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കളാണ് ലേലത്തില്‍ വെക്കാറുള്ളത്.

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ആന്‍ഡ്രു സ്ട്രോസ്, കാന്‍സര്‍ ബാധിച്ച് മരിച്ച ഭാര്യ റൂത്ത് സ്ട്രോസിന്റെ സ്മരണയ്ക്കായി ആരംഭിച്ചതാണ് റൂത്ത് സ്ട്രോസ് ഫൗണ്ടേഷന്‍. ഇവയിലെല്ലാം താരങ്ങളുടെ ഒപ്പ് പതിച്ചിട്ടുണ്ട്. രവീന്ദ്ര ജഡേജയുടെയും ജസ്പ്രീത് ബുംറയുടെയും ജേഴ്സികള്‍ 4.94 ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ഗില്ലായിരുന്നു. ഒന്നാകെ 754 റണ്‍സാണ് നേടിയത്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന ഇന്ത്യന്‍ റെക്കോഡ് മറികടക്കാന്‍ ഗില്ലിന് സാധിച്ചിരുന്നില്ല.

1971ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 774 റണ്‍സ് നേടിയ സുനില്‍ ഗവാസ്‌ക്കറാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍. 20 റണ്‍സിന്റെ വ്യത്യാസത്തിലാണ് ഗില്ലിന് റെക്കോഡ് നഷ്ടമായത്. ഇക്കാര്യത്തില്‍ മൂന്നാമതും ഗവാസ്‌കര്‍ തന്നെയാണ്. 197879ല്‍ വിന്‍ഡീസിനെതിരെ തന്നെ 732 റണ്‍സ് ഗവാസ്‌കര്‍ അടിച്ചെടുത്തിരുന്നു. ഇന്ത്യന്‍ ഓപ്പണ്‍ യശസ്വി ജയ്സ്വാളാണ് മൂന്നാമത്. 2024ല്‍ ഇംഗ്ലണ്ടിനെതിരെ 712 റണ്‍സാണ് ജയ്സ്വാള്‍ അടിച്ചെടുത്തത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അഞ്ചാമത്. 2014-15ല്‍ ഓസ്ട്രേലിയക്കെതിരെ കോലി അടിച്ചെടുത്തത് 692 റണ്‍സ്.

അതേസമയം, ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും റണ്‍സ് നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന ബഹുമതി ഗില്ലിന് സ്വന്തമായി. സുനില്‍ ഗവാസ്‌കറിന്റെ റെക്കോഡാണ് ഗില്‍ മറികടന്നത്. 1978ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ 732 റണ്‍സ് നേടുമ്പോള്‍ ഗവാസ്‌ക്കറായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. ലോക ക്രിക്കറ്റെടുത്താല്‍ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനായി ഗില്‍. ഇക്കാര്യത്തില്‍ ഡോണ്‍ ബ്രാഡ്മാനാണ് ഒന്നാമത്. 1936ല്‍ ഇംഗ്ലണ്ടിനെതിരെ 810 റണ്‍സാണ് ബ്രാഡ്മാന്‍ അടിച്ചുകൂട്ടിയത്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഗ്രഹാം ഗൂച്ച് (752), ഡേവിഡ് ഗോവര്‍ (732), ഗാരി സോബേഴ്‌സ് (722), ബ്രാഡ്മാന്‍ (715), ഗ്രെയിം സ്മിത്ത് (714) എന്നിവര്‍ ഗില്ലിന് പിന്നിലായി.

YouTube video player