പാകിസ്ഥാന്‍ നായകന്‍ മുഹമ്മദ് റിസ്വാനും ഇന്ത്യയുടെ വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും ഫിലിപ്‌സിന്റെ ഫീല്‍ഡിംഗ് മികവില്‍ മടങ്ങിയവര്‍.

മുംബൈ: ഈ തലമുറയിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ന്യൂസിലന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്‌സാണെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്‌സ്. ചാംപ്യന്‍സ് ട്രോഫിയിലെ വണ്ടര്‍ ക്യാച്ചുകളാണ് കിവീസ് താരത്തെ ശ്രദ്ധേയനാക്കിയത്. ക്രിക്കറ്റില്‍ ഫീല്‍ഡിംഗ് വിപ്ലവത്തിന് തുടക്കമിട്ടത് ജോണ്ടി റോഡ്‌സായിരുന്നു. പറന്നെടുക്കുന്ന ക്യാച്ചുകളിലൂടെയും ഉന്നംതെറ്റാത്ത ത്രോകളിലൂടെയും ക്രിക്കറ്റ് ലോകത്തെ അന്പരിപ്പിച്ച ഫീല്‍ഡര്‍.ജോണ്ടി റോഡ്‌സിനെ അനുകരിച്ചും പിന്തുടര്‍ന്നും പിന്നീട് നിരവധി സൂപ്പര്‍ ഫീല്‍ഡര്‍മാര്‍ വളര്‍ന്നുവന്നു. 

ഇത്തവണ ചാംപ്യന്‍സ് ട്രോഫിയില്‍ പറക്കും കൈകളുമായി വിസ്മയിപ്പിച്ചത് ന്യൂസിലന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്‌സ്. പാകിസ്ഥാന്‍ നായകന്‍ മുഹമ്മദ് റിസ്വാനും ഇന്ത്യയുടെ വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും ഫിലിപ്‌സിന്റെ ഫീല്‍ഡിംഗ് മികവില്‍ മടങ്ങിയവര്‍. ഇതിന് പിന്നാലെയാണ് ഒരു ആരാധകര്‍ ജോണ്ടി റോഡ്‌സിനെ ടാഗ് ചെയ്ത് ഈ തലമുറയിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ഗ്ലെന്‍ ഫിലിപ്‌സാണെന്ന് അഭിപ്രായപ്പെട്ടത്. ആരാധകരന്റെ അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് ജോണ്ടി റോഡ്‌സും മറുപടി നല്‍കി.

കൃത്യമായ പദ്ധതികളുണ്ടായിരുന്നു! കളം അറിഞ്ഞ് കളിക്കാരെ നിരത്തിയതില്‍ തുടങ്ങി ഇന്ത്യന്‍ വിജയം

ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഗില്ലിനെ വിസ്മയിപ്പിക്കുന്ന ക്യാച്ചിലാണ് ഫിലിപ്‌സ് പറഞ്ഞയച്ചത്. സാന്റ്നര്‍ ടോസ് ചെയ്തിട്ട പന്ത് ഗില്‍ കവറിലൂടെ കളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഷോര്‍ട്ട് കവറില്‍ ഫിലിപ്സിന്റെ വിസ്മയിപ്പിക്കുന്ന ക്യാച്ച്. ആദ്യമായിട്ടല്ല അദ്ദേഹം ചാംപ്യന്‍സ് ട്രോഫിയില്‍ ഇത്തരം ക്യാച്ച് എടുക്കുന്നത്. മുമ്പ് ഇന്ത്യക്കെതിരെയും പാകിസ്ഥാനെതിരേയും ഫിലിപ്സ് ഗംഭീര ഫീല്‍ഡിംഗ് പ്രകടനം പുറത്തെടുത്തിരുന്നു. അതിന് പിന്നാലെയാണ് ഇന്നത്തെ ക്യാച്ച്.

എന്തായാലും റോഡ്‌സിന്റെ അംഗീകാരം കൂടി കിട്ടിയതോടെ ആരാണ് ഏറ്റവും മികച്ച ഫീല്‍ഡറെന്ന തര്‍ക്കത്തിന് പരിഹാരമായി. തകര്‍പ്പന്‍ ഫീല്‍ഡര്‍ മാത്രമല്ല സ്പിന്‍ ഓള്‍റൗണ്ടര്‍ കൂടിയാണ് ഫിലിപ്‌സ്. മാത്രമല്ല, ആവശ്യം വന്നാല്‍ വിക്കറ്റ് കീപ്പറുമാവും.