ആഷസ് പരമ്പരയിലും സാക്ക് ക്രൗലി-ബെന്‍ ഡക്കെറ്റ് സഖ്യം ഇംഗ്ലണ്ടിനായി ഓപ്പണിംഗ് തുടരും

ലണ്ടന്‍: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളില്‍ ഒന്നായ ആഷസ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള 16 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. അയര്‍ലന്‍ഡിനെതിരായ ഏക ടെസ്റ്റില്‍ കളിക്കുന്ന അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബെന്‍ ഫോക്‌സ് ഒരിക്കല്‍ കൂടി ടീമിന് പുറത്തായി. പരിക്കില്‍ നിന്ന് മടങ്ങിയെത്തിയ ജോണി ബെയ്‌ര്‍സ്റ്റോ ആഷസിലും ഇംഗ്ലണ്ടിന്‍റെ വിക്കറ്റ് കീപ്പറായി തുടരും. അയര്‍ലന്‍ഡിനെതിരെ അരങ്ങേറി മികവ് കാട്ടിയ ഇരുപത്തിയേഴുകാരനായ പേസര്‍ ജോഷ് ടങ് ഒരൊറ്റ മത്സരം കൊണ്ട് ടീമില്‍ സ്ഥാനം നിലനിര്‍ത്തി. 

ആഷസ് പരമ്പരയിലും സാക്ക് ക്രൗലി-ബെന്‍ ഡക്കെറ്റ് സഖ്യം ഇംഗ്ലണ്ടിനായി ഓപ്പണിംഗ് തുടരും. അയര്‍ലന്‍ഡിനെതിരായ ടെസ്റ്റില്‍ പരിക്ക് കാരണം കളിക്കാത്ത ജയിംസ് ആന്‍ഡേഴ്‌സണും ഒലീ റോബിന്‍സണും ആഷസില്‍ കളിക്കുമെന്നത് ഇംഗ്ലണ്ടിന് ആശ്വാസമാണ്. അതേസമയം ജോഫ്ര ആര്‍ച്ചര്‍, ക്രെഗ് ഓവര്‍ട്ടന്‍, ഓലീ സ്റ്റോണ്‍, ജാമീ ഓവര്‍ട്ടന്‍ എന്നിവരെ പരിക്ക് കാരണം ആഷസ് സ്‌ക്വാഡിലേക്ക് പരിഗണിച്ചില്ല. ശക്തമായ ബൗളിംഗ് നിരയുള്ള സ്‌ക്വാഡില്‍ ഏക ബാക്ക്‌അപ് ബാറ്ററായി ഉള്‍പ്പെടുത്തിയിരിക്കുന്നത് ഡാന്‍ ലോറന്‍സിനെ മാത്രമാണ്. എഡ്‌ജ്‌ബാസ്റ്റണില്‍ ജൂണ്‍ 16 മുതലാണ് ആദ്യ ആഷസ് ടെസ്റ്റ്. രണ്ടാം മത്സരം ലോര്‍ഡ്‌സില്‍ 28-ാം തിയതി മുതല്‍ നടക്കും. 

ആദ്യ രണ്ട് ആഷസ് ടെസ്റ്റുകള്‍ക്കുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്റ്റോക്‌സ്(ക്യാപ്റ്റന്‍), ജയിംസ് ആന്‍ഡേഴ്‌സണ്‍, ജോണി ബെയ്‌ര്‍സ്റ്റോ, സ്റ്റുവര്‍ട്ട് ബ്രോഡ്, ഹാരി ബ്രൂക്ക്, സാക്ക് ക്രൗലി, ബെന്‍ ഡക്കെറ്റ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഓലീ പോപ്, മാത്യൂ പോട്ട്‌സ്, ഒലീ റോബിന്‍സണ്‍, ജോ റൂട്ട്, ജോഷ് ടങ്, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്. 

Read more: ധോണി ഉഗ്രന്‍ പോരാളി, ഐപിഎല്‍ കളിച്ചത് ഒരു കാലിലെ വേദന കടിച്ചമര്‍ത്തി; വാഴ്‌ത്തി മുന്‍ താരം