സി കെ നായിഡു ട്രോഫിയില്‍ ഗോവയ്‌ക്കെതിരെ നടന്ന മത്സരത്തിൽ കേരളം ആദ്യ ഇന്നിങ്‌സില്‍ 255 റണ്‍സിന് പുറത്തായി. ഷോണ്‍ റോജറിന്റെ സെഞ്ചുറിയും (101) വരുൺ നായനാരുടെ അർദ്ധ സെഞ്ചുറിയുമാണ് (64) കേരളത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
തിരുവനന്തപുരം: 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി കെ നായിഡു ട്രോഫിയില്‍ ഗോവയ്‌ക്കെതിരെ കേരളം ആദ്യ ഇന്നിങ്‌സില്‍ 255 റണ്‍സിന് പുറത്തായി. തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിലെ കെസിഎ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ സെഞ്ച്വറി നേടിയ ഷോണ്‍ റോജറാണ് കേരള ബാറ്റിങ് നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗോവ ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 15 റണ്‍സെടുത്തിട്ടുണ്ട്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് വേണ്ടി അഭിഷേക് ജെ നായരും എസ്.എസ്. അക്ഷയും ചേര്‍ന്നാണ് ഇന്നിങ്‌സ് തുറന്നത്. അക്ഷയ് 11-ഉം അഭിഷേക് 18-ഉം റണ്‍സ് നേടി മടങ്ങി. മൂന്നാം വിക്കറ്റില്‍ വരുണ്‍ നായനാരും ഷോണ്‍ റോജറും ചേര്‍ന്നുള്ള 130 റണ്‍സ് കൂട്ടുകെട്ടാണ് കേരളത്തിന്റെ ഇന്നിങ്‌സിന് അടിത്തറയിട്ടത്. കഴിഞ്ഞ മത്സരത്തിലെ മികച്ച ഫോം തുടര്‍ന്ന വരുണ്‍ 64 റണ്‍സെടുത്തു. എന്നാല്‍ വരുണിന് ശേഷമെത്തിയ അഹ്മദ് ഇമ്രാന്‍ ആദ്യ പന്തില്‍ തന്നെ മടങ്ങി. ആസിഫ് അലി, ക്യാപ്റ്റന്‍ അഭിജിത് പ്രവീണ്‍ എന്നിവര്‍ക്കും മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. ആസിഫ് അലി ഒന്‍പതും അഭിജിത് പ്രവീണ്‍ ആറും റണ്‍സാണ് നേടിയത്.
മറുവശത്ത് ഉറച്ചുനിന്ന ഷോണ്‍ റോജര്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. 182 പന്തുകളില്‍ 14 ബൗണ്ടറികളും ഒരു സിക്‌സും അടക്കം 101 റണ്‍സെടുത്തു. തുടര്‍ന്നെത്തിയവരില്‍ 27 റണ്‍സെടുത്ത എ. ജിഷ്ണു മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. ഗോവയ്ക്ക് വേണ്ടി യഷ് കസവങ്കറും സമര്‍ത്ഥും നാല് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗോവ ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് പോകാതെ 15 റണ്‍സെന്ന നിലയിലാണ്. പത്ത് റണ്‍സോടെ വിരാജ് നായികും നാല് റണ്‍സോടെ ശാര്‍ദ്ദൂല്‍ സന്തോഷ് സേത്തുമാണ് ക്രീസില്‍.

