ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം എല്‍ ബി. ശാസ്ത്രി ക്രിക്കറ്റ് ക്ലബ്ബിനോട് 54 റണ്‍സിന് പരാജയപ്പെട്ടു. മഴ കാരണം 20 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍, ആദ്യം ബാറ്റ് ചെയ്ത ശാസ്ത്രി ടീം 212 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിംഗിൽ കേരളം 158 റൺസിന് ഓൾ ഔട്ടായി.

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എല്‍ ബി. ശാസ്ത്രി ക്രിക്കറ്റ് ക്ലബ്ബിനോട് കേരളത്തിന് തോല്‍വി. 54 റണ്‍സിനായിരുന്നു ശാസ്ത്രി ടീമിന്റെ വിജയം. മഴ മൂലം 20 ഓവര്‍ വീതമാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശാസ്ത്രി ടീം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 17.3 ഓവറില്‍ 158 റണ്‍സിന് ഓള്‍ ഔട്ടായി. ശാസ്ത്രി - 20 ഓവറില്‍ 212/5, കേരളം - 17.3 ഓവറില്‍ 158/10.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശാസ്ത്രി ടീമിന് ക്യാപ്റ്റന്‍ ആര്യന്‍ ജൂയലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് മികച്ച തുടക്കം നല്‍കി. ആര്യന്‍ ജൂയല്‍ 25 പന്തുകളില്‍ 58 റണ്‍സ് നേടി. ആര്യനും സൂരജ് വസിഷ്ഠും ചേര്‍ന്ന് ഓപ്പണിങ് കൂട്ടുകെട്ടില്‍ 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സൂരജ് വസിഷ്ഠ് 28 റണ്‍സ് നേടി. തുടര്‍ന്നെത്തിയവരും കൂറ്റന്‍ ഷോട്ടുകളുമായി കളം നിറഞ്ഞതോടെ സ്‌കോര്‍ 200 കടന്ന് മുന്നേറി. തേജസ്വി 20 പന്തുകളില്‍ 39-ഉം ജോണ്ടി സിദ്ധു 15 പന്തുകളില്‍ 26-ഉം ശിവ സിങ് 11 പന്തുകളില്‍ 23-ഉം റണ്‍സെടുത്തു. കേരളത്തിന് വേണ്ടി സിജോമോന്‍ ജോസഫും അഭിഷേകും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് വേണ്ടി അഹമ്മദ് ഇമ്രാനും ക്യാപ്റ്റന്‍ സല്‍മാന്‍ നിസാറും മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. അഹമ്മദ് ഇമ്രാന്‍ 14 പന്തുകളില്‍ 31-ഉം സല്‍മാന്‍ നിസാര്‍ 24 പന്തുകളില്‍ 37-ഉം റണ്‍സെടുത്തു. 17.3 ഓവറില്‍ 158 റണ്‍സിന് കേരളം ഓള്‍ ഔട്ടായി. എല്‍.ബി. ശാസ്ത്രി ടീമിന് വേണ്ടി നിഖില്‍ കുമാര്‍ മൂന്നും ശിവ സിങ്, അമിത് ശുക്ല എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

YouTube video player