സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് സെമി ഫൈനലില്‍ കേരള സ്‌ട്രൈക്കേഴ്‌സ് ബംഗാള്‍ ടൈഗേഴ്‌സിനോട് പരാജയപ്പെട്ടു. 177 റൺസ് പ്രതിരോധിക്കാനിറങ്ങിയ സ്‌ട്രൈക്കേഴ്‌സ് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടു. 

കൊയമ്പത്തൂര്‍: സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സ് സെമി ഫൈനലില്‍ പുറത്ത്. ബംഗാള്‍ ടൈഗേഴ്‌സിനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടാണ് സ്‌ട്രൈക്കേഴ്‌സ് പുറത്തായത്. കൊയമ്പത്തൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സ്‌ട്രൈക്കേഴസ്് ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. അര്‍ജുന്‍ നന്ദകുമാര്‍ (41 പന്തില്‍ 61), ഉണ്ണി മുകുന്ദന്‍ (33 പന്തില്‍ 41) എന്നിവരാണ് സ്‌ട്രൈക്കേഴ്‌സിന് വേണ്ടി തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ ടൈഗേഴ്‌സ് 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 64 റണ്‍സെടുത്ത ജാമി ബാനര്‍ജി, രാഹുല്‍ മജുംദാര്‍ (11 പന്തില്‍ 40) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ടൈഗേഴ്‌സിനെ വിജത്തിലേക്ക് നയിച്ചത്.

കയ്യിലിരുന്ന കളിയാണ് സ്‌ട്രൈക്കേഴ്‌സ് കൈവിട്ടത്. അവസാന രണ്ട് ഓവറില്‍ 39 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അവസാന പത്ത് പന്തുകള്‍ക്കിടെ കളിമാറി. അരുണ്‍ ബെന്നി എറിഞ്ഞ 19-ാം ഓവറില്‍ മൂന്ന് സിക്‌സ് ഉള്‍പ്പെടെ 21 റണ്‍സാണ് പിറന്നത്. രാഹുലാണ് മൂന്ന് സിക്‌സും നേടിയത്. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 18 റണ്‍സും. എന്നാല്‍ ബിനീഷ് കോടിയേരി എറിഞ്ഞ അവസാന ഓവറില്‍ രാഹുല്‍ മൂന്ന് സിക്‌സ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. സ്‌ട്രൈക്കേഴ്‌സിന് വേണ്ടി നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയ മുഹമ്മദ് ഷാരിഖാണ് മികച്ച പ്രകടനം പുറത്തെടുത്തത്.

നേരത്തെ മികച്ച തുടക്കമാണ് ഉണ്ണി - അര്‍ജുന്‍ സഖ്യം സ്‌ട്രൈക്കേഴ്‌സിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 76 റണ്‍സ് ചേര്‍ത്തു. ഉണ്ണിയെ പുറത്താക്കി ജാമിയാണ് ടൈഗേഴ്‌സിന് ബ്രേക്ക് ത്രൂ നല്‍കിയത്. മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ ജീന്‍ പോള്‍ ലാല്‍ (0) നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി. ഇതിനിടെ അര്‍ജുനും പവലിയനില്‍ തിരിച്ചെത്തി.

തുടര്‍ന്ന് മദന്‍ മോഹന്റെ (14 പന്തില്‍ 28) ഇന്നിംഗ്‌സാണ് സ്‌ട്രൈക്കേഴ്‌സിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ആര്യന്‍ (10), അരുണ്‍ ബെന്നി (14) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വിവേക് ഗോപന്‍ (11), ഷാരിഖ് (4) എന്നിവര്‍ പുറത്താവാതെ നിന്നു. ജാമി മൂന്നും ആദ്യത്യ റോയ് രണ്ടും വിക്കറ്റും വീഴ്ത്തി.

YouTube video player