തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തില്‍ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ ഓപ്പണര്‍ ലവ്‌ലാനി മടങ്ങിയപ്പോള്‍ രണ്ടാം പന്തില്‍ രഹാനെയെയും പുറത്താക്കി ബേസില്‍ തമ്പിയാണ് മുംബൈയെ ഞെട്ടിച്ചത്.
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിലെ നിര്‍ണായക പോരാട്ടത്തില്‍ കേരളത്തിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് ബാറ്റിംഗ് തികര്‍ച്ച. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെന്ന നിലയിലാണ്. ഒമ്പത് റണ്‍സോടെ ശിവം ദുബെയും രണ്ട് റണ്ണുമായി ഷംസ് മുലാനിയും ക്രീസില്‍. അര്‍ധസെഞ്ചുറി തികച്ച ഓപ്പണര്‍ ബുപെന്‍ ലവ്‌ലാനി(50), ജയ് ബിസ്ത(0), ക്യാപ്റ്റൻ അജിങ്ക്യാ രഹാനെ(0), സുവേദ് പാര്‍ക്കര്‍(18), പ്രസാദ് പവാര്‍(28) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. കേരളത്തിനായി ബേസില്‍ തമ്പി രണ്ട് വിക്കറ്റെടുത്തു.
അദ്യ രണ്ട് പന്തിലും വിക്കറ്റ്
തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തില്‍ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ ഓപ്പണര്‍ ലവ്‌ലാനി മടങ്ങിയപ്പോള്‍ രണ്ടാം പന്തില്‍ രഹാനെയെയും പുറത്താക്കി ബേസില്‍ തമ്പിയാണ് മുംബൈയെ ഞെട്ടിച്ചത്. ഇന്ത്യൻ താരമായ രഹാനെയെ ബേസിലിന്‍റെ പന്തില്‍ സഞ്ജു സാംസണ്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ലവ്‌ലാനിയും സുവേദ് പാര്‍ക്കറും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തെങ്കിലും 18 റണ്‍സെടുത്ത സുവേദ് പാര്‍ക്കറെ വിശ്വേശ്വര്‍ സുരേഷ് പുറത്താക്കിയതോടെ മുംബൈ വീണ്ടും പ്രതിരോധത്തിലായി. പ്രസാദ് പവാര്‍ പിടിച്ചു നിന്നതോടെ മുംബൈ പതുക്കെ മുന്നേറി. പവാറും ലവ്‌ലാനിയും ചേര്‍ന്ന് മുംബൈയെ100 കടത്തിയതിന് പിന്നാലെ ലവ്ലാനിയെ എം ഡി നിധീഷും പവാറിനെ ശ്രേയസ് ഗോപാലും മടക്കിയതോടെ 106-5ലേക്ക് കൂപ്പുകുത്തി.
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ തകര്‍ത്തടിച്ച് പരമ്പരയുടെ താരമായ ശിവം ദുബെയുടെ ബാറ്റിലാണ് ഇനി മുംബൈയുടെ പ്രതീക്ഷ. ആദ്യ രണ്ട് കളിയും ജയിച്ച മുംബൈ 14 പോയന്‍റുമായി ഗ്രൂപ്പ് ബിയിൽ ഒന്നാംസ്ഥാനത്താണ്. ഉത്തർപ്രദേശിനോടും അസമിനോടും സമനിലയായ കേരളം നാലു പോയന്‍റുമായി മൂന്നാം സ്ഥാനത്താണ്.
