ആഗോള ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 96-ന് അടുത്ത് എത്തി ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായി. ക്രൂഡ് ഓയിൽ വില വർദ്ധനവും വിദേശ നിക്ഷേപം പിൻവലിച്ചതുമാണ് പ്രധാന കാരണങ്ങൾ. ഈ മൂല്യത്തകർച്ച രാജ്യത്ത് പണപ്പെരുപ്പം വർദ്ധിപ്പിക്കുമെങ്കിലും കയറ്റുമതി മേഖലയ്ക്ക് നേട്ടമായേക്കാം.
മുംബൈ: ആഗോള വിപണിയിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷമായതോടെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചു. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 96-ന് അടുത്തെത്തിയിരിക്കുകയാണ്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു ഡോളറിന് 95.74 ഇന്ത്യൻ രൂപയാണ് മൂല്യം. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് ക്രൂഡ് ഓയിൽ വില വർദ്ധിച്ചതും വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് നിക്ഷേപം പിൻവലിച്ചതുമാണ് രൂപയ്ക്ക് കനത്ത തിരിച്ചടിയായത്.

ഈ വർഷത്തിൻ്റെ തുടക്കത്തിൽ ഡോളറിനെതിരെ 90 എന്ന നിലയിലായിരുന്ന രൂപ. അഞ്ചാം മാസത്തിലേക്ക് എത്തിയപ്പോൾ ആറ് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ഇതോടെ ഈ വർഷം ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസിയായി ഇന്ത്യൻ രൂപ മാറി. ക്രൂഡ് ഓയിൽ വില ബാരലിന് 106 ഡോളറിന് മുകളിൽ തുടരുന്നതും ഇറാൻ-യുഎസ് തർക്കം മൂലം ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെട്ടതും ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുത്തനെ കൂട്ടിയിട്ടുണ്ട്. രൂപയുടെ മൂല്യത്തകർച്ച തടയാൻ സ്വർണ്ണം, വെള്ളി ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഡോളറിനുള്ള ഡിമാൻഡ് കുറയാത്തത് വെല്ലുവിളിയാണ്. എണ്ണവില ഈ നിലയിൽ തുടരുകയാണെങ്കിൽ രൂപയുടെ മൂല്യം വൈകാതെ തന്നെ 100-ലേക്ക് എത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
രൂപ ദുർബലമാകുന്നത് രാജ്യത്ത് പണപ്പെരുപ്പം വർദ്ധിക്കാൻ കാരണമാകും. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, അസംസ്കൃത വസ്തുക്കൾ എന്നിവയുടെ വില വർദ്ധിക്കുന്നത് സാധാരണക്കാരെയും ബാധിക്കും. എന്നാൽ രൂപയുടെ മൂല്യം കുറയുന്നത് ഐടി, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ കയറ്റുമതി അധിഷ്ഠിത മേഖലകൾക്ക് നേട്ടമാകും. ഇതിനിടയിലും ഇന്ത്യൻ ഓഹരി വിപണിയിൽ സെൻസെക്സും നിഫ്റ്റിയും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.


