രണ്ടിന് 147 എന്ന നിലയിലാണ് ഓസ്‌ട്രേലിയ രണ്ടാംദിനം ആരംഭിച്ചത്. ക്രീസിലുണ്ടായിരുന്ന ഖവാജ- സ്മിത്ത് സഖ്യം രണ്ടാംദിനം കരുതലോടെ തുടങ്ങി. ഇരുവരും 206 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ സ്മിത്തിന് കേശവ് മഹാരാജ് സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി.

സിഡ്‌നി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്. സിഡ്‌നിയില്‍ മഴയെ തുടര്‍ന്ന് നേരത്തെ സ്റ്റംപെടുക്കുമ്പോള്‍ ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 475 റണ്‍സെടുത്തിട്ടുണ്ട്. ഉസ്മാന്‍ ഖവാജ (195), മാറ്റ് റെന്‍ഷ്വെ (5) എന്നിവരാണ് ക്രീസില്‍. സ്റ്റീവന്‍ സ്മിത്തിന്റെ (104) സെഞ്ചുറിയാണ് ഓസീസ് ഇന്നിംഗ്‌സിലെ മറ്റൊരു പ്രത്യേകത. ആന്റിച്ച് നോര്‍ജെ ദക്ഷിണാഫ്രിക്കയ്ക്കായി രണ്ട് വിക്കറ്റെടുത്തു. 

രണ്ടിന് 147 എന്ന നിലയിലാണ് ഓസ്‌ട്രേലിയ രണ്ടാംദിനം ആരംഭിച്ചത്. ക്രീസിലുണ്ടായിരുന്ന ഖവാജ- സ്മിത്ത് സഖ്യം രണ്ടാംദിനം കരുതലോടെ തുടങ്ങി. ഇരുവരും 206 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ സ്മിത്തിന് കേശവ് മഹാരാജ് സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി. 192 പന്തുകള്‍ നേരിട്ട താരം 11 ഫോറും രണ്ട് സിക്‌സും നേടി. തുടര്‍ന്ന് ക്രീസിലെത്തിയ ട്രാവിഡ് ഹെഡ് (70) ആക്രമിച്ചാണ് കളിച്ചത്. 59 പന്തകള്‍ മാത്രം നേരിട്ട താരത്തിന്റെ ഇന്നിംഗ്‌സില്‍ ഒരു സിക്‌സും എട്ട് ഫോറുമുണ്ടായിരുന്നു. ഖവാജയ്‌ക്കൊപ്പം 112 റണ്‍സാണ് ഹെഡ് കൂട്ടിചേര്‍ത്തത്. 

എന്നാല്‍ ഹെഡിനെ പുറത്താക്കി കഗിസോ റബാദ ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. ഖവാജയാവട്ടെ ഒരറ്റത്ത് പിടിച്ചുനിന്നു. ഇതുവരെ 368 പന്തുകള്‍ നേരിട്ട ഖവാജ 19 ഫോറും ഒരു സിക്‌സും നേടി. നേരത്തെ, ടോസ് നേടി ബാാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് മോശം തുടക്കമായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സ് മാത്രമുള്ളപ്പോള്‍ കഴിഞ്ഞ ടെസ്റ്റിലെ ഇരട്ട സെഞ്ചുറിക്കാരന്‍ ഡേവിഡ് വാര്‍ണറുടെ (10) വിക്കറ്റ് ഓസീസിന് നഷ്ടമായി. ആന്റിച്ച് നോര്‍ജെയുടെ പന്തില്‍ മാര്‍കോ ജാന്‍സന് ക്യാച്ച്. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വാര്‍ണര്‍- മര്‍നസ് ലബുഷെയ്ന്‍ (79) സഖ്യം സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയതോടെ ഓസീസ് ആത്മവിശ്വാസം വീണ്ടെടുത്തു. 151 പന്തുകള്‍ നേരിട്ട ലബുഷെയ്ന്‍ 13 ബൗണ്ടറികള്‍ കണ്ടെത്തി. എന്നാല്‍ ലബുഷെയ്നിനെ പുറത്താക്കി നോര്‍ജെ ഒരിക്കല്‍കൂടി സന്ദര്‍ശകര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി.

മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റ മിച്ചല്‍ സ്റ്റാര്‍ക്ക്, കാമറൂണ്‍ ഗ്രീന്‍ എന്നിവരെ പുറത്തിരുത്തിയാണ് ഓസീസ് ഇറങ്ങിയത്. സ്‌കോട്ട് ബോളണ്ടിനും അവസരം ലഭിച്ചില്ല. മാറ്റ് റെന്‍ഷ്വെ, അഷ്ടണ്‍ അഗര്‍, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് പകരമെത്തിയത്. ദക്ഷിണാഫ്രിക്ക രണ്ട് മാറ്റം വരുത്തി. കഴിഞ്ഞ മത്സരം കളിച്ച തെനിസ് ഡി ബ്രൂയ്ന്‍, പേസര്‍ ലുംഗ് എന്‍ഗിഡി എന്നിവര്‍ പുറത്തായി. ഹെന്റിച്ച് ക്ലാസന്‍, സിമോണ്‍ ഹാര്‍മര്‍ എന്നിവര്‍ ടീമിലെത്തി. 

ഓസ്ട്രേലിയ: ഉസ്മാന്‍ ഖവാജ, ഡേവിഡ് വാര്‍ണര്‍, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മാറ്റ് റെന്‍ഷ്വെ, അലക്സ് ക്യാരി, അഷ്ടണ്‍ അഗര്‍,പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍, സരേള്‍ ഇര്‍വീ, ഹെന്റിച്ച് ക്ലാസന്‍, തെംബ ബവൂമ, ഖയ സോണ്ടോ, കെയ്ല്‍ വെറെയ്നെ, മാര്‍കോ ജാന്‍സന്‍, കേശവ് മഹാരാജ്, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, സിമോണ്‍ ഹാര്‍മര്‍.

ജലജ് സക്‌സേനയ്ക്ക് അഞ്ച് വിക്കറ്റ്; രഞ്ജി ട്രോഫിയില്‍ ഗോവയ്‌ക്കെതിരെ കേരളം ലീഡ് വഴങ്ങി