അവന്‍ പുറത്താവാന്‍ പുതിയ വഴികള്‍ തേടുന്നു; രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി അസ്ഹറുദ്ദീന്‍
രാഹുല്‍ എങ്ങനെ വ്യത്യസ്തമായി പുറത്താവാമെന്നാണ് ഓരോ തവണയും നോക്കുന്നത്. അദ്ദേഹം പുറത്താവുന്നതൊന്നും മികച്ച പന്തുകളില്ല. ഷോട്ട് സെലക്ഷനാണ് രാഹുലിന്‍റെ പ്രധാന പ്രശ്നം.
ഹൈദരാബാദ്: മോശം ഫോമിന്‍റെയും മെല്ലെപ്പോക്കിന്‍റെയും പേരില്‍ വിമര്‍ശനം നേരിടുന്ന കെ എല്‍ രാഹുലിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്‍. സ്ഥിരതയില്ലായ്മയാണ് രാഹുലിന്‍റെ ഏറ്റവും വലിയ പ്രശ്നമെന്ന് അസ്ഹര്‍ പറഞ്ഞു. സ്ഥിരതയില്ലായ്മയാണ് രാഹുല്‍ നേരിടുന്ന പ്രധാന പ്രശ്നം. അത് പരഹരിക്കാന്‍ കഴിയുന്ന പരിശീലകരുണ്ട്. എന്‍റെ അഭിപ്രായത്തില്‍ രാഹുല്‍ മികച്ച കളിക്കാരനാണ്. പക്ഷെ അദ്ദേഹത്തിന് സ്ഥിരതയില്ല.
രാഹുല്‍ എങ്ങനെ വ്യത്യസ്തമായി പുറത്താവാമെന്നാണ് ഓരോ തവണയും നോക്കുന്നത്. അദ്ദേഹം പുറത്താവുന്നതൊന്നും മികച്ച പന്തുകളില്ല. ഷോട്ട് സെലക്ഷനാണ് രാഹുലിന്‍റെ പ്രധാന പ്രശ്നം. സീനിയര്‍ താരങ്ങള്‍ അടക്കം ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം തെളിയിക്കാനാണ് കളിക്കാര്‍ ശ്രമിക്കേണ്ടത്. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും മികവു കാട്ടുമെന്നും അസ്ഹര്‍ പിടിഐയോട് പറഞ്ഞു.
താലിബാൻ്റെ സ്ത്രീ വിരുദ്ധ നയങ്ങളിൽ പ്രതിഷേധം: അഫ്ഗാനിസ്ഥാനുമായുള്ള ഏകദിന പരമ്പര റദ്ദാക്കി ഓസ്ട്രേലിയ
ഇന്ത്യന്‍ ടീമിന്‍റെ നായകനാവാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എന്തുകൊണ്ടും യോഗ്യനാണെന്നും അസ്ഹര്‍ വ്യക്തമാക്കി. നായകനെന്ന നിലയില്‍ ഹാര്‍ദ്ദിക് മികവ് കാട്ടുന്നുണ്ട്. ദീര്‍ഘകാലം ടീമിനെ നയിക്കാന്‍ ഹാര്‍ദ്ദിക്കിനാവുമെന്നാണ് കരുതുന്നത്. എന്നാല്‍ പരിക്കേല്‍ക്കാതെ നോക്കാന്‍ അദ്ദേഹം ശ്രദ്ധിക്കണമെന്നും അസ്ഹര്‍ വ്യക്തമാക്കി.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും ഏകദിന പരമ്പരയിലും നിരാശപ്പെടുത്തി രാഹുല്‍ ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിലും മികച്ച തുടക്കത്തിനുശേഷം വലിയ സ്കോര്‍ നേടാനാവാതെ പുറത്തായിരുന്നു. യുവതാരങ്ങളായ ഇഷാന്‍ കിഷനും സഞ്ജു സാംസണും അവസരത്തിനായി ടീമിന്‍റെ വാതിലില്‍ മുട്ടുമ്പോള്‍ രാഹുലിനെ എത്രകാലം ടീമില്‍ നിലനിര്‍ത്താനാവുമെന്ന വലിയ ചോദ്യമാണ് സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ളത്. ശുഭ്മാന്‍ ഗില്ലിന്‍റെ വരവോടെ ഓപ്പണര്‍ സ്ഥാനം നഷ്ടമായ രാഹുല്‍ ഇപ്പോള്‍ മധ്യനിരയിലാണ് ബാറ്റ് ചെയ്യുന്നത്.