കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ തോൽപ്പിച്ചാണ് ബ്ലൂ ടൈഗേഴ്‌സ് ഫൈനലിലെത്തിയത്. സെമിയിൽ തൃശൂർ ടൈറ്റാൻസിനെ തകർത്താണ് നിലവിലെ ചാമ്പ്യന്മാരായ കൊല്ലം സെയ്‌ലേഴ്‌സ് ഫൈനലിലെത്തിയത്.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് ഫൈനലില്‍ നാളെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, കൊല്ലം സെയ്‌ലേഴ്‌സിനെ നേരിടും. 15 റണ്‍സിന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ തോല്‍പ്പിച്ചാണ് ബ്ലൂ ടൈഗേഴ്‌സ് ഫൈനലില്‍ കടന്നത്. ബ്ലൂ ടൈഗേഴ്‌സിന്റെ 186 റണ്‍സ് പിന്തുടര്‍ന്ന ഗ്ലോബ്‌സ്റ്റാര്‍സിന് 171 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അഖില്‍ സ്‌കറിയയുടെ ഒറ്റയാള്‍ പോരാട്ടത്തിനും കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ രക്ഷിക്കാനായില്ല. 37 പന്തില്‍ അഖില്‍ പുറത്താവാതെ നേടിയ 72 റണ്‍സ് തോല്‍വിയുടെ ഭാരം കുറച്ചുവെന്ന് മാത്രം.
കളിയിലെ വഴിത്തിരിവായി 13 പന്തില്‍ 26 റണ്‍സെടുത്ത കൃഷ്ണ ദേവന്റെ റണ്ണൗട്ട്. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ ഒന്‍പതില്‍ മടങ്ങി. 36 പന്തില്‍ ഏഴ് സിക്‌സോടെ പുറത്താവാതെ 64 റണ്‍സെടുത്ത നിഖിലാണ് ബ്ലൂ ടൈഗേഴ്‌സിന്റെ ടോപ് സ്‌കോറര്‍. പത്ത് പന്തില്‍ 31 റണ്‍സും 26 റണ്‍സിന് മൂന്ന് വിക്കറ്റും നേടിയതിനൊപ്പം കൃഷ്ണ ദേവനെ റണ്ണൗട്ടാക്കിയ മുഹമ്മദ് ആഷിഖാണ് കളിയിലെ താരം. നിലവിലെ ചാമ്പ്യന്‍മാരായ എരീസ് കൊല്ലം സെയിലേഴ്‌സ് തകര്‍പ്പന്‍ ജയത്തോടെയാണ് ഫൈനലിലേക്ക് മുന്നേറയിത്.
സെയ്‌ലേഴ്‌സ് സെമിയില്‍ പത്ത് വിക്കറ്റിന് തൃശൂര്‍ ടൈറ്റന്‍സിനെ തകര്‍ത്തു. ടൈറ്റന്‍സിനെ വെറും 86 റണ്‍സില്‍ നഎറിഞ്ഞിട്ട സെയ്‌ലേഴ്‌സ് 61 പന്ത് ശേഷിക്കേ ലക്ഷ്യത്തിലെത്തി. ഭരത് സൂര്യയുടെ അര്‍ധസെഞ്ച്വറി സെയ്‌ലേഴ്‌സിന്റെ ജയം എളുപ്പമാക്കി. ഭരത് 31 പന്തില്‍ 56 റണ്‍സെടുത്തപ്പോള്‍ അഭിഷേക് നായര്‍ 32 റണ്‍സുമായി പുറത്താവാതെ നിന്നു. കെ സി എല്ലില്‍ പ്രതീക്ഷിച്ച പ്രകടനത്തോടെയാണ് ഏരീസ് കൊല്ലം ഫൈനലിലേക്ക് മുന്നേറിയതെന്ന് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി. ഓരോ താരത്തിലും ടീമിന് പൂര്‍ണ വിശ്വാസമുണ്ടെന്നും സച്ചിന്‍ ബേബി പറഞ്ഞു.

