ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഹസിന്‍ ജഹാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രംഗത്തുവരികയായിരുന്നു.
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ സ്ത്രീധന, ലൈംഗിക പീഡന കേസുകളില്‍ കൊല്‍ക്കത്ത പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആലിപോര്‍ കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഗാര്‍ഹിക പീഡനം ,സ്ത്രീധന പീഡനം എന്നീ ആരോപണങ്ങളിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. ജൂൺ 22 നാണ് കേസ് പരിഗണിക്കുക.
ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഹസിന്‍ ജഹാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രംഗത്തുവരികയായിരുന്നു. പിന്നീട് ഷമിക്കെതിരെ പരസ്ത്രീ ബന്ധവും ക്രിക്കറ്റിലെ ഒത്തുകളിയും അടക്കം നിരവധി ആരോപണങ്ങളും ഹസിന്‍ ജഹാന്‍ ഉന്നയിക്കുകയും സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തു.
എന്നാല്‍ ഒത്തുകളി ആരോപണത്തെക്കുറിച്ച് അന്വേഷിച്ച ബിസിസിഐ ഷമിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഐപിഎല്ലും ലോകകപ്പും തുടങ്ങാനിരിക്കെ താരത്തെയും ഇന്ത്യന്‍ ടീമിനെയും സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് കൊല്‍ക്കത്ത പോലീസിന്റെ നടപടി.
