- Home
- Sports
- Cricket
- സഞ്ജു തന്നെ ബെസ്റ്റ്; സൂര്യയുടേത് കഴമ്പില്ലാത്ത വാദമെന്ന് അഭിഷേകും തിലകും വീണ്ടും തെളിയിക്കുന്നു
സഞ്ജു തന്നെ ബെസ്റ്റ്; സൂര്യയുടേത് കഴമ്പില്ലാത്ത വാദമെന്ന് അഭിഷേകും തിലകും വീണ്ടും തെളിയിക്കുന്നു
തുടര്‍ച്ചയായ മൂന്ന് ഡക്കുകളുമായി ഫോം ഔട്ടായ അഭിഷേകിന് പകരം സഞ്ജുവിനെ പരിഗണിക്കുമോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ സൂര്യ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. ടീം സന്തുലിതമാണെന്നും മാറ്റങ്ങള്‍ വരുത്തേണ്ട സാഹചര്യമില്ലെന്നും സൂര്യ വ്യക്തമാക്കി.

ഇന്നും തിളങ്ങിയില്ല
എന്നാല്‍ സൂര്യയുടെ വാദത്തില്‍ കഴമ്പില്ലെന്ന് ഒരിക്കല്‍കൂടി വ്യക്തമായി. അഭിഷേക് ശര്‍മയും തിലക് വര്‍മയും ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലും ഇരുവര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല.
തിലകിന്റെ ഫോം
കഴിഞ്ഞ മൂന്ന് നാല് മത്സരങ്ങളില്‍ നിന്ന് 106 റണ്‍സാണ് തിലക് നേടിയിരുന്നത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ 25 റണ്‍സ് വീതം. ഗ്രൂപ്പ് ഘട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ അവസാന മത്സരത്തില്‍ 31 റണ്‍സും. 106 റണ്‍സ് നേടിയെങ്കിലും താരത്തിന്റെ വേഗമില്ലായ്മ വിമര്‍ശിക്കപ്പെട്ടു. സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും തിലകിന് ഫോമിലാവാന്‍ സാധിച്ചില്ല. ഒരു റണ്ണെടുത്ത് പുറത്ത്.
അഭിഷേക് ഇപ്പോഴും സഞ്ജുവിന് പിന്നില്‍
അഭികേഷ് ഇന്ന് 15 റണ്‍സെടുക്കാനാണ് സാധിച്ചത്. കളിച്ച മൂന്ന് മത്സരങ്ങളിലും അദ്ദേഹം പൂജ്യത്തിന് പുറത്തായിരുന്നു. ഇന്ന് തുടക്കത്തില്‍ നന്നായി ബുദ്ധിമുട്ടിയ അഭിഷേക് മാര്‍കോ ജാന്‍സന്റെ സ്ലോവറില്‍ ക്യാച്ച് നല്‍കി മടങ്ങി. നാല് മത്സരങ്ങളില്‍ 15 റണ്‍സ് മാത്രമാണ് അഭിഷേകിന്റെ സമ്പാദ്യം. ലോകകപ്പില്‍ ഒരു മത്സരം കളിച്ച സഞ്ജു 22 റണ്‍സ് നേടിയിട്ടുണ്ട്.
സൂര്യയുടെ മറുപടി
അഭിഷേകിന് പകരമല്ലെങ്കിലും സഞ്ജുവിനെ കളിപ്പിക്കാമല്ലോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ടായിരുന്നു സൂര്യയുടെ മറുപടി. 'അഭിഷേകിന് പകരം സഞ്ജുവിനെ കളിപ്പിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്? അതോ മൂന്നാം നമ്പറില്‍ തിലക് വര്‍മ്മയ്ക്ക് പകരം സഞ്ജു വരണമെന്നാണോ എന്ന് സൂര്യ തിരിച്ചു ചോദിച്ചു.
ഈ വെല്ലുവിളി പ്രതീക്ഷിച്ചില്ല
പവര്‍ പ്ലേയില്‍ ടീം 40-50 റണ്‍സ് സ്‌കോര്‍ ചെയ്ത് നല്ല രീതിയില്‍ തന്നെയാണ് കളിക്കുന്നതെന്നും ഓഫ് സ്പിന്നര്‍മാരെ ഉപയോഗിച്ച് നമ്മുടെ ടോപ് ഫോറിനെ ഒതുക്കാമെന്നാണ് എതിരാളികള്‍ ചിന്തിക്കുന്നതെന്നും ലോകകപ്പിന് മുമ്പ് ഇത്തരമൊരു വെല്ലുവിളി പ്രതീക്ഷിച്ചിരുന്നില്ലെന്നും സൂര്യ പറഞ്ഞു.
അഭിഷേകിനെ കൈവിടില്ല
കഴിഞ്ഞ ഏതാനും മത്സരങ്ങളില്‍ പരാജയപ്പെട്ടെങ്കിലും യുവതാരം അഭിഷേക് ശര്‍മ്മയെ കൈവിടാന്‍ ടീം മാനേജ്‌മെന്റ് തയ്യാറല്ലെന്ന വ്യക്തമായ സൂചനയും ക്യാപ്റ്റന്‍ നല്‍കി. ഞങ്ങള്‍ ഫോം ഔട്ടായപ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങളെ സംരക്ഷിച്ചത് അഭിഷേകാണ്. ഇപ്പോള്‍ അവന്‍ ഫോം ഔട്ടായപ്പോള്‍ അവനെ പിന്തുണയ്‌ക്കേണ്ടത് ഞങ്ങളുടെ കടമയാണെന്നായിരുന്നു സൂര്യകുമാറിന്റെ മറുപടി.
ആശങ്കകളില്ല
''ഞങ്ങള്‍ക്ക് ആശങ്കകളൊന്നുമില്ല. അഭിഷേകിന്റെ ഫോമിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്നവരെ ഓര്‍ത്താണ് എനിക്ക് വിഷമം. അഭിഷേക് റണ്‍സ് കണ്ടെത്തിയിട്ടില്ലെന്നത് ശരിയാണ്. എന്നാല്‍ അവന്‍ റണ്‍സ് നേടാന്‍ തുടങ്ങിയാല്‍ എന്താണ് സംഭവിക്കുകയെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.'' എന്നും സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.
അഞ്ച് തവണ പൂജ്യത്തിന് പുറത്ത്
കഴിഞ്ഞ ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്നായി താരം അഞ്ച് തവണയാണ് പൂജ്യത്തിന് പുറത്തായത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ (അതും ഫെബ്രുവരി മാസത്തിനുള്ളില്‍) ഏറ്റവും കൂടുതല്‍ ഡക്കുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന മോശം റെക്കോര്‍ഡും അഭിഷേകിന് പങ്കുവെക്കേണ്ടി വന്നു.
മോര്‍ക്കലും പിന്തുണച്ചു
ഇന്ത്യന്‍ ബൗളിംഗ് പരിശീലകന്‍ മോര്‍ണി മോര്‍ക്കലും അഭിഷേകിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. താരം ലോകോത്തര കളിക്കാരനാണെന്നും, ടീമിനുള്ളില്‍ അദ്ദേഹത്തിന്റെ ഫോമിനെക്കുറിച്ച് ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിശ്വസത്തിന്റെ കാരണം
2025ല്‍ 21 മത്സരങ്ങളില്‍ നിന്ന് 193.46 സ്‌ട്രൈക്ക് റേറ്റില്‍ 859 റണ്‍സ് അടിച്ചുകൂട്ടിയ അഭിഷേകിന്റെ പഴയ പ്രകടനം കണക്കിലെടുത്താണ് ടീം അദ്ദേഹത്തിന് വീണ്ടും അവസരം നല്‍കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!